ദോഹ: ജാവലിന്‍ ത്രോയര്‍ നീരജ് ചോപ്രയുള്‍പ്പെടെ മെഡല്‍ പ്രതീക്ഷകളായ ഒട്ടേറെ താരങ്ങള്‍ വിട്ടുനിന്നിട്ടും ഇന്ത്യ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. മൂന്ന് സ്വര്‍ണമുള്‍പ്പെടെ പതിനേഴ് മെഡലുകളുമായി നാലാം സ്ഥാനം സ്വന്തമാക്കി. മൂന്ന് സ്വര്‍ണ്ണത്തിന് പുറമെ ഏഴു വീതം വെള്ളിയും വെങ്കലവും ഇന്ത്യക്ക് ലഭിച്ചു. പരിക്കിനെ തുടര്‍ന്നാണ് പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ വിട്ടുനിന്നത്.
ബഹ്റിനാണ് ചാമ്പ്യന്മാരായത്. അവര്‍ക്ക് പതിനൊന്ന് സ്വര്‍ണ്ണവും ഏഴു വെള്ളിയും നാല് വെങ്കലവും കിട്ടി. ചൈനയ്ക്കാണ് രണ്ടാം സ്ഥാനം. ഒമ്പത് സ്വര്‍ണവും പതിമൂന്ന് വെളളിയും ഏഴു വെങ്കലവും നേടി. അഞ്ചു സ്വര്‍ണവും നാല് വെള്ളിയും ഒമ്പത് വെങ്കലവും കരസ്ഥമാക്കി ജപ്പാന് നാലാം സ്ഥാനത്തെത്തി.
കഴിഞ്ഞ തവണ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരായി. 12 സ്വര്‍ണമുള്‍പ്പെടെ ഇന്ത്യക്ക് അന്ന് 29 മെഡലുകള്‍ ലഭിച്ചു. ഏഷ്യന്‍ കായിക ശക്തികളായ ചൈന ഇത്തവണയും രണ്ടാം സ്ഥാനക്കാരായി.
അവസാന ദിനത്തില്‍ മലയാളിയായ പി.യു. ചിത്ര 1500 മീറ്ററില്‍ സ്വര്‍ണം നേടി. 2017ലും ഈ ഇനത്തില്‍ ചിത്രയ്ക്കായിരുന്നു സ്വര്‍ണം. അതേസമയം കഴിഞ്ഞ തവണ പുരുഷന്മാരുടെ 1500 മീറ്ററില്‍ ചാമ്പ്യനായ അജയ്കുമാര്‍ സരോജിനും 4-400 മീറ്ററില്‍ സ്വര്‍ണം നേടിയ വനിതകളുടെ റിലേ ടീമിനും ഇത്തവണ സ്വര്‍ണം നിലനിര്‍ത്താനായില്ല. സരോജ് മൂന്ന് മിനിറ്റ് 43.18 സെക്കന്‍ഡില്‍ രണ്ടാം സ്ഥാനത്തേ്ക്ക് പിന്തള്ളപ്പെട്ടു. ബഹ്റിന്റെ അബ്രഹാമിനാണ് സ്വര്‍ണം.
വനിതകളുടെ 4-400 മീറ്റര്‍ റിലേയിലും ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രാച്ചി, പൂവമ്മ, സരിതാബെന്‍, വിസ്മായ എന്നിവരടങ്ങുന്ന ടീം മൂന്ന് മിനിറ്റ് 32.21 സെക്കന്‍ഡിലാണ് ഓടിയെത്തിയത്. ബഹ്റിന് ടീം മൂന്ന് മിനിറ്റ് 32.10 സെക്കന്‍ഡില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യ രണ്ട് സ്വര്‍ണം നേടി. വനിതകളുടെ 800 മീറ്ററില്‍ ഗോമതിയും പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍ സിങ് ടൂറുമാണ് സ്വര്‍ണം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: