കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഗുണപരമായ മാറ്റമുണ്ടാകുമെന്നും ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ നടന്ന മാരാര്‍ജി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ ആട്ടിപ്പായിച്ചതിന് പിന്നില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ നിരാശയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് രണ്ടിരട്ടിയായി വര്‍ധിക്കും. നിരവധി സീറ്റുകളില്‍ വിജയിക്കും. യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളെ ജനം പാഠം പഠിപ്പിക്കും. ഒരു തെറ്റും ചെയ്യാത്ത അയ്യപ്പ വിശ്വാസികളെ വേട്ടയാടിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി വോട്ടെടുപ്പില്‍ പ്രതിഫലിക്കും. വിശ്വാസ സംരക്ഷണത്തിനായി നടത്തിയ പോരാട്ടവും സര്‍ക്കാരിന്റെ വിശ്വാസ വിരുദ്ധ നടപടികളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടരുതെന്ന ചിലരുടെ അജണ്ട തെരഞ്ഞെടുപ്പിന്റെ അവസാനത്തെ ആഴ്ച എല്ലാ കക്ഷികളും ഇതിനെപ്പറ്റി സംസാരിക്കാന്‍ തുടങ്ങിയതോട അസ്ഥാനത്തായി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പതനത്തിന് കാരണം അവര്‍ തന്നെയാണ്. അന്ധമായ ദേശീയ വിരോധമാണ് നാശത്തിന് വഴിതെളിച്ച കാരണങ്ങളിലൊന്ന്. ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്താന്‍ ഇവര്‍ തയാറാവണം. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സിപിഎമ്മിന് ദേശീയ അംഗീകാരം നഷ്ടപ്പെടും. പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞ നേതാക്കളാണ്. എല്‍ഡിഎഫ് അധികാരത്തിലുള്ള ഒരിടത്തും രണ്ടാം കക്ഷിയെ അംഗീകരിച്ച ചരിത്രമില്ല. എതിരാളികളെ ഇല്ലാതാക്കുന്ന കമ്യൂണിസ്റ്റ് തത്വശാസ്ത്രം കാലിക രാഷ്ട്രീയത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. കോണ്‍ഗ്രസ്സിന്റെ കാപട്യമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കോടതിയെപ്പോലും വെല്ലുവിളിച്ച് കള്ളപ്രചാരണം നടത്തുകയാണ് ഇവര്‍. മാധ്യമങ്ങളാകട്ടെ ഇത്തരം വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുകയും ഇതിനെതിരായ കോടതി പരാമര്‍ശങ്ങള്‍ ഒരു കോളം വാര്ത്തയിലൊതുക്കുകയാണെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അധ്യക്ഷതവഹിച്ചു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്, സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രഞ്ജിത്ത്, സംസ്ഥാന സമിതി അംഗം എ. ദാമോദരന്‍, കെ.കെ. വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സ്വര്‍ഗീയ മാരാര്‍ജിയുടെ 24-ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടിയും പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. പുഷ്പാര്‍ച്ചനയ്ക്ക് പി.എസ്. ശ്രീധരന്‍പിള്ള, സി.കെ. പത്മനാഭന്, ആര്‍എസ്എസ് പ്രാന്തസഹസംഘചാലക് അഡ്വക്കറ്റ് കെ.കെ. ബാലറാം തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: