തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാലകള്‍ ഉള്ളിലേക്ക് കയറുമെന്നതിനാല്‍ തീരദേശത്ത് കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്കി.
കടലില്‍ മീന്‍പിടിക്കാന്‍ പോയവരോട് തിരികെ വരാനും ഇന്നു മുതല്‍ 29 വരെ മത്സ്യബന്ധനത്തിന് നിരോധവും ഏര്‍പ്പെടുത്തി. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്് ജില്ലകളില്‍ നേരിയ മഴയ്ക്കാണ് സാധ്യത. മറ്റ് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശവും നല്കി.
ശ്രീലങ്കയുടെ തെക്കുകിഴക്ക് ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാല്‍, സംസ്ഥാനത്ത് 27 മുതല്‍ മേയ് ഒന്ന് വരെ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയും പെയ്യാം. ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഇതിനെ ‘ഫാനി’ എന്ന് വിളിക്കും.
നാളെ മുതല്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാലാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയത്. ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇന്ന് അതിരാവിലെ 12ന് മുമ്പ് ഏറ്റവും അടുത്തുള്ള തീരത്ത് എത്തി ചേരണമെന്നാണ് നിര്‍ദേശം.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്ത് രൂപം കൊണ്ട ന്യൂനമര്‍ദമാണ് കടല്‍ക്ഷോഭത്തിന് കാരണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റ് 28-ാം തീയതിയോടെ 80-90 കിലോമീറ്റര്‍ വേഗം കൈവരിക്കാം. തമിഴ്നാട് തീരത്ത് 40-50 കിലോമീറ്റര്‍ വേഗത്തിലാകും. 30ന് ന്യൂനമര്‍ദം ചുഴലിക്കാറ്റായി തമിഴ്നാട് തീരം കടക്കുമെന്നാണ് കരുതുന്നത്.
ഇതിന്റെ പ്രതിഫലനം തിരുവനന്തപുരം തീരത്ത് അനുഭവപ്പെട്ടു തുടങ്ങി. ശംഖുമുഖം, വലിയതുറ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. പത്തിലധികം വീടുകളില്‍ വെള്ളം കയറി. തുറമുഖ വകുപ്പിന്റെ ഓഫീസ് തിരമാലയില്‍ തകര്‍ന്നു. തീരദേശത്ത് സര്‍ക്കാര്‍ തലത്തിലും സന്നദ്ധ സേനകളുടെയും നേതൃത്വത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡും, മറൈന്‍ എന്‍ഫോഴ്സ്മെന്റും ജാഗ്രത പുലര്‍ത്തുന്നു. റവന്യൂ വകുപ്പ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: