തൃപ്പൂണിത്തുറ: യുവതിയുടെ തിരോധാനം അന്വേഷിച്ചു പോയ പോലീസുകാര്‍ ഉള്‍പ്പെടെ സഞ്ചരിച്ചിരുന്ന വാഹനം കോയമ്പത്തൂരിലെ അവനാശിയില്‍ അപകടത്തില്‍പ്പെട്ട് യുവതിയുടെ ബന്ധു മരിച്ചു. റെയില്‍വേ ഉദ്യോഗസ്ഥനും ഇപ്പോള്‍ തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന തിരുവനന്തപുരം, മണ്ണന്തല, സൂര്യാനഗര്‍ ഉഷസ്സ് വീട്ടിലെ ഹരിനാരായണന് (49) നാണ് ബുധനാഴ്ച രാത്രി വാഹനാപകടത്തില്‍ മരിച്ചത്. വാഹനത്തില്‍ കൂടെ ഉണ്ടായ നാല് പോലീസുകാര്‍ക്കും ഹരിനാരായണന്റെ ബന്ധുവിനും അപകടത്തില്‍ പരിക്കേറ്റു.
തിരുവനന്തപുരത്ത് റെയില്‍വേയില്‍ ചീഫ് എഞ്ചിനീയറാണ് ഹരിനാരായണന്. തൃപ്പൂണിത്തുറ ഇരുമ്പനം മകളിയം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജ്യേഷ്ഠന്റെ, കാണാതായ മകള്‍ കോയമ്പത്തൂരില്‍ ഉണ്ടെന്ന് അറിഞ്ഞ് അന്വേഷിച്ച് ഇറങ്ങിയ ഹരിനാരായണും സംഘവും സഞ്ചരിച്ച വാഹനം കോയമ്പത്തൂരില്‍ വച്ച് മീഡിയനില്‍ കയറി അപകടത്തില്‍പ്പെടുകയായിരുന്നു. ഹരിനാരായണന്റെ ബന്ധു വിനു, എറണാകുളം ജില്ലാ പോലീസ് സ്ക്വാഡിലെ എഎസ്ഐ: വിനായകന്, അനില്‍, രാജേഷ്, തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനിലെ ദിനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
എറണാകുളത്ത് നിന്ന് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുഉള്ള സംഘം കോയമ്പത്തൂര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ഹരിനാരായണന്റെ മൃതദേഹം കോയമ്പത്തൂരില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആലപ്പുഴയിലെ തറവാട്ടു വീട്ടില്‍ സംസ്കരിക്കും. ഭാര്യ: ഉഷ, മക്കള്‍: പൂര്‍ണിമ, രാജ്കൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: