ന്യൂദല്‍ഹി: കേരളത്തില്‍ നിന്ന് ഭീകര സംഘടനയായ ഐഎസില്‍ ചേരാന്‍ പോയവര്‍ക്ക് ശ്രീലങ്കയിലെ ചാവേറാക്രമണങ്ങളുടെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിം, നാഷണല്‍ തൗഹീദ് ജമാഅത്ത് എന്നിവയുമായി ബന്ധമുണ്ടായിരുന്നുവെന്ന് സൂചന. ഇവര്‍ കേരളത്തില്‍ നിന്ന് ആദ്യം ശ്രീലങ്കയ്ക്കാണ് പോയതെന്നും അവിടെ നിന്ന് തീവ്ര ആശയങ്ങള്‍ പഠിക്കുകയായിരുന്നു ലക്ഷ്യമെന്നും എന്‍ഐഎ പറയുന്നു.
കടുത്ത മതമൗലികവാദിയായ ഇമാം സഹ്റാന്‍ ഹാഷിമാണ് ചാവേറാക്രമണങ്ങളുടെ സൂത്രധാരന്‍. ശ്രീലങ്കയിലെ ബട്ടിക്കലോവ സ്വദേശിയായ ഇയാള്‍ സ്വന്തമായി മതപഠന കേന്ദ്രം നടത്തിയിരുന്നു. അവിടുത്തെ പഠനത്തിനു ശേഷമാണ് അവര്‍ അഫ്ഗാനിലെ നഗര്‍ഹറിലേക്ക് പോയത്. കാസര്‍കോട് സ്വദേശി അഷ്ഫാക്ക് മജീദും കോഴിക്കോട്ടുനിന്ന് അബ്ദുള്‍ റാഷീദ് അബ്ദുള്ളയും അയാളുടെ ഭാര്യയും മകളും, പാലക്കാട് സ്വദേശി മതം മാറിയ ബെസ്റ്റിന് വിന്‍സെന്റുമാണ് ഐഎസില്‍ ചേരാന്‍ പോയവരില്‍ ചിലര്‍. ഇതില്‍ അഷ്ഫാഖ് 2016 ഫെബ്രുവരിയിലും റാഷീദും ഭാര്യയും മകളും 2016ലും ബെസ്റ്റിന് 2016 ഡിസംബറിലുമാണ് ശ്രീലങ്കയ്ക്ക് പോയത്.
ശ്രീലങ്കയിലെ തൗഹീദും തമിഴ്നാട്ടിലെ തൗഹീദും തമ്മില്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, ശ്രീലങ്കയില്‍ വീണ്ടും ബോംബ് സ്ഫോടനം. ആളപായമില്ലെങ്കിലും വീണ്ടും സ്ഫോടനമുണ്ടായത് ലോകത്തെ ഞെട്ടിച്ചു.
തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ പഗോഡ നഗരത്തില്‍ മജിസ്ട്രേറ്റ് കോടതിക്കു പിന്നിലുള്ള തുറസായ ഭാഗത്താണ് വീണ്ടും ബോംബ് പൊട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: