ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ മുന്‍ കോടതി ജീവനക്കാരി ഉന്നയിച്ച ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജി ജസ്റ്റിസ് എ.കെ. പട്നായിക് അധ്യക്ഷനായി സമിതിയെ നിയമിച്ചു. പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന കാര്യം സമിതി പരിശോധിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
സിബിഐ ഡയറക്ടര്‍, കേന്ദ്രരഹസ്യാന്വേഷണ വിഭാഗം മേധാവി, ദല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവരുടെ സഹായങ്ങള്‍ ജസ്റ്റിസ് പട്നായിക്കിന് തേടാമെന്നും കോടതി അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറണം. അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ല.
പരാതിക്ക് പിന്നില്‍ സുപ്രീംകോടതിയില്‍ നിന്ന് പിരിച്ചുവിട്ട മൂന്നു ജീവനക്കാരും ഒരു കോര്‍പ്പറേറ്റ് സ്ഥാപനവുമാണെന്ന് ആരോപിച്ച് അഭിഭാഷകനായ ഉത്സവ് സിങ് ബയിന്‍സ് ഇന്നലെ വീണ്ടും കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ചീഫ് ജസ്റ്റിസിനെതിരെ പരാതിക്കാരിയെക്കൊണ്ട് പത്രസമ്മേളനം നടത്തിക്കാന്‍ അജയ് എന്ന വ്യക്തി അമ്പതു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് ബയിന്സിന്റെ സത്യവാങ്മൂലത്തിലുണ്ട്. എന്നാല്‍, അഡ്വ. ഉത്സവിന്റെ പശ്ചാത്തലം കോടതി അന്വേഷിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു. പരാതിക്കാരിയെ ലക്ഷ്യമിട്ടാണ് കോടതി നടപടികളെന്നാണ് ഇന്ദിര ജയ്സിങ്ങിന്റെ ആരോപണം.
സുപ്രീംകോടതിയില്‍ ഇടനിലക്കാരുണ്ടെന്ന ആരോപണം ഗൗരവമേറിയതാണെന്നും സുപ്രീംകോടതി രജിസ്ട്രിയെ പോലും സ്വാധീനിക്കാന്‍ സാധിക്കുമെന്നാണ് ചിലര്‍ ധരിച്ചിരിക്കുന്നതെന്നും ഇങ്ങനെ അധികകാലം മുന്നോട്ട് പോകാനാവില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ചില പ്രധാനപ്പെട്ട കേസുകള്‍ കോടതിയിലുണ്ട്. വ്യവസ്ഥയിലെ പോരായ്മകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ ഉന്മൂലനം ചെയ്യാനാണ് നോക്കുന്നത്. ഇത് അവസാനിപ്പിക്കണം. ചിലര്‍ തീക്കളിയാണ് കളിക്കുന്നത്. പരിഗണനയിലിരിക്കുന്ന കേസുകളില്‍ ജഡ്ജിമാര്‍ക്ക് കത്തുകളയയ്ുകയാണ്. ഇതൊന്നും അനുവദിക്കാനാവില്ല, ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, രോഹിങ്ടണ്‍ നിരമാന്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അതിനിടെ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി. രമണ പിന്മാറി. ചീഫ് ജസ്റ്റിസിന്റെ കുടുംബസുഹൃത്തായ രമണയെ സമിതിയിലുള്‍പ്പെടുത്തിയത് പരാതി നല്കിയ സ്ത്രീ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് പിന്മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: