ന്യൂദല്‍ഹി: ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ, കാശിഘട്ട് മുതല്‍ പോര്‍ബന്തര്‍ വരെ രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ ‘ഫിര്‍ ഏക് ബാര്‍, മോദി സര്‍ക്കാര്‍’ എന്ന കാര്യമാണ് ആഗ്രഹിക്കുന്നത്.
വാരാണസി ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ എന്നെ അനുഗ്രഹിക്കുകയായിരുന്നു. മെയ് മാസത്തിലെ കടുത്ത ചൂടിനെ പോലും അവഗണിച്ച് വോട്ടിംഗ് റെക്കോര്‍ഡുകള്‍ കട പുഴക്കുന്നത് നമ്മള് ലോകത്തിന് കാണിച്ചു കൊടുക്കും. മുന്‍പത്തെ റെക്കോര്‍ഡ് വോട്ടിംഗ് ശതമാനം നമ്മള് ഇക്കുറി തിരുത്തും. 100 പുരുഷന്മാരുടെ വോട്ടിന് ആനുപാതികമായി 105 സ്ത്രീകളുടെ വോട്ട് വേണം.
വാരാണസിയിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തകരേയും അദ്ദേഹം അഭിനന്ദിച്ചു. ഞാന്‍ സ്വയം താഴേത്തട്ടിലുള്ള പ്രവര്‍ത്തകനായാണ് സേവനം ചെയ്യുന്നത്. താഴേത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനം എന്നെ പഠിപ്പിച്ചത് നിങ്ങള്‍ പ്രവര്‍ത്തകരാണ്. കടുത്ത ചൂടിനെ പോലും വക വയ്ക്കാതെയാണ് ബിജെപിയുടെ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറി ജനങ്ങളുടെ അനുഗ്രഹം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന ബിജെപി പ്രസിഡന്റ് മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അല്‍പ്പസമയത്തിനുള്ളില്‍ നരേന്ദ്ര മോദി വാരാണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എന്‍ഡിഎയുടെ പ്രമുഖ നേതാക്കള്‍, ജെഡിയു പ്രസിഡന്റ് നിതീഷ് കുമാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി രാവിലെ 11 മണിക്ക് കാലഭൈരവ ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: