കൊളംബോ: ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടു. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം അറിയിച്ചത്. കൊളംബോയിലെ ഹോട്ടലിലെ സ്ഫോടനത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
ഹാഷിമിന് ഇന്ത്യയിലും അനുയായികള്‍ ഉള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോയമ്പത്തൂര്‍ ജയിലിലുള്ള ഐ.എസ്. കേസ് പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നാഷണല്‍ തൗഫിക് ജമാ അത്ത് തലവന്‍ പദ്ധതിയുമിട്ടിരുന്നു. ഇതിനിടെയാണ് ഹാഷിം കെല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാവ്ച പുറത്തിറക്കിയ വീഡിയോയില്‍ ഐ.എസിനോടുള്ള തങ്ങളുടെ കൂറുപ്രഖ്യാപിച്ച് പ്രതിജ്ഞയെടുക്കുന്ന എട്ടുഭീകരരില്‍ സഹ്രാനുമുണ്ടായിരുന്നു. മറ്റ് ഏഴുപേര്‍ മുഖംമറച്ചാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ സഹ്രാന്‍ മുഖംമറയ്ക്കാതെയാണ് വീഡിയോയിലെത്തിയത്.
അതേസമയം, സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ മൂന്നു സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ ശ്രീലങ്കന്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നു. ഇവരുടെ പേരും മറ്റുവിവരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: