തിരുവനന്തപുരം: ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും പല പല വാഗ്ദാനങ്ങള്‍ നല്കി തീരജനതയെ പറ്റിക്കുന്ന ഇരുമുന്നണികളുടെ കള്ള പ്രചാരണം ചോദ്യം ചെയ്യുകയാണ് തീരവാസികള്‍. കടല്‍ക്ഷോഭ സമയങ്ങളില്‍ എത്തുന്ന നേതാക്കള്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് പ്രതിഷേധം തണുപ്പിക്കുന്നത്. എന്നാല്‍ അവയില്‍ ഭൂരിഭാഗവും നടപ്പാക്കാന്‍ പറ്റാത്തവയായിരിക്കും. താല്‍ക്കാലിക ആശ്വാസങ്ങള്‍ നല്കി രക്ഷപ്പെടുന്ന മുന്നണികള്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും പുതിയ പുതിയ വാഗ്ദാനങ്ങള്‍ നല്കി വോട്ട് നേടി. എന്നാല്‍ പിന്നാലെയെത്തിയ തിരമാലകള്‍ വീടുകള്‍ തകര്‍ത്ത് ഭീഷണിയായതോടെ ജനങ്ങള്‍ പ്രതിഷേധിക്കാന്‍ തയാറായി. കടലാക്രമണത്തില്‍ നിന്നും തീരദേശത്തെ രക്ഷപ്പെടുത്താനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കടല്‍ഭിത്തി നിര്‍മാണം സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ഒതുക്കിയതില്‍ പ്രതിഷേധിച്ചാണ് തീരവാസികള്‍ പ്രതിഷേധം അറിയിച്ചത്.
ഇറിഗേഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ വനിതകള്‍ ഉള്‍പ്പെടെ നിരവധി പേര് അണിനിരന്നു. തീരദേശവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇറിഗേഷന്‍ അധികൃതര്‍ തീരദേശത്ത് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തിലാണ് തീരദേശവാസികള്‍. കടലില്‍ ന്യൂനമര്‍ദം ഉണ്ടാകുമ്പോള്‍ തീരത്ത് ഉണ്ടാകുന്ന വിപത്തുകളെക്കുറിച്ച് വിദഗ്ധര്‍ നേരത്തെ നല്കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ പരിണിത ഫലമാണ് ചെറിയ രീതിയില്‍ കടലില്‍ ഉണ്ടാകുന്ന ന്യൂനമര്‍ദം പോലും തീരത്തിന് താങ്ങാന്‍ കഴിയാതെ വന്നതെന്ന് അവര്‍ പരാതിപ്പെട്ടു.
പുലിമുട്ട്, ഫിഷിങ്ങ് ഹാര്‍ബര്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ ഇരു മുന്നണികളും നല്‍കിയിട്ട് വര്‍ഷങ്ങളായെന്നും എന്നാല്‍ ഇതിനായി ഒരു നടപടിയും സ്വീകരിക്കാതെ തങ്ങളെ കബളിപ്പിക്കുകയാണെന്നും തീരവാസികള്‍ തിരിച്ചറിയുന്നു. കടലാക്രമണം തടയാന്‍ ശക്തമായ നടപടി വൈകിയാല്‍ പ്രതിഷേധം ശക്തമാക്കാനാണ് മത്സ്യത്തൊഴിലാളി സംഘടനകളുടെ തീരുമാനം. സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും വര്‍ഷങ്ങളായി തുടരുന്ന ദുരിതത്തിന് കാരണം സര്‍ക്കാരുകളുടെ അനാസ്ഥയാണെന്ന് അവര്‍ ആരോപിക്കുന്നു. എന്നാല്‍ കടലാക്രമണം ഉള്‍പ്പെടെ തീരം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ മാര്‍ഗം കാണാതെ വലയുകയാണ് ഈ സര്‍ക്കാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: