തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഉറപ്പായി ജയിക്കുമെന്ന് പറയാവുന്ന സീറ്റൊന്നുമില്ല. അതേ സമയം നാലു സ്ഥലങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് പോയേക്കാം. സിപിഎം സെക്രട്ടറിയേറ്റില്‍ വിലയിരുത്താനായി പാര്‍ലമെന്റ് മണ്ഡലം കമ്മറ്റികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമാക്കുന്നത്. 2014 ല്‍ കിട്ടിയ 40.08 ശതമാനം വോട്ടും ഇത്തവണ ഉണ്ടാകില്ലന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ 10.33 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപി അത് ഇരട്ടിയായേക്കാമെന്നും സപിഎം വിലയിരുത്തുന്നു.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി ജയിക്കുമെന്നു തന്നെയാണ് സിപിഎം മണ്ഡലം കമ്മറ്റികളുടെ കണക്കെടുപ്പിലും തെളിയുന്നത്. ന്യൂനപക്ഷ ഏകീകരണം മൂലം മറിച്ചൊരു ഫലം വന്നാലും ഈ രണ്ടു മണ്ഡലങ്ങളിലും ഇടതു സ്ഥാനാര്‍ത്ഥികള്‍ മൂന്നാമതായിരിക്കും. പാലക്കാട് , തൃശ്ശൂര്‍ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് ഇടത് സ്ഥാനാര്‍ത്ഥികള്‍ പോയേക്കുമെന്നും അതാത് മണ്ഡലം കമ്മറ്റികള്‍ തയ്യാറാക്കിയ റി്പ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിച്ചാലും അത്ഭുതപ്പെടാനില്ല. തിരുവന്തപുരത്തും പത്തനംതിട്ടയിലും പരമ്പരാഗത യുഡിഎഫ് വോട്ടുകളാണ് കാര്യമായി ബിജെപിയിലേക്ക് മാറിയതെങ്കില് തൃശ്ശൂരും പാലക്കാടും ഇടതുവോട്ടുകളാണ് ചോര്‍ന്നത്. പത്തനംതിട്ടയില്‍ വീണ ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ന്യൂന പക്ഷ വോട്ടുകള്‍ കിട്ടിയില്ലന്നു മാത്രമല്ല കിട്ടേണ്ടിയിരുന്ന ഈഴവ വോട്ടുകള്‍ വലിയരീതിയില്‍ കെ സുരേന്ദ്രനു പോകുകയും ചെയ്തതായിട്ടാണ് സിപിഎം വിലയിരുത്തല്‍.
തെക്കന്‍ കേരളത്തില്‍ ശബരിമലയും വടക്ക് രാഹുല്‍ ഗാന്ധിയും തിരിച്ചടിയായതായിട്ടാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: