വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാരാണസിയിലെ കളക്ടറേറ്റിലെത്തിയായിരുന്നു പത്രിക സമര്‍പ്പണം. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നാല് സാധാരണക്കാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്താങ്ങിക്കൊണ്ട് പത്രികയിൽ ഒപ്പുവച്ചത്. സെക്യൂരിറ്റി ജീവനക്കാരൻ രാം ശങ്കർ പട്ടേൽ, അധ്യാപിക നന്ദിത ശാസ്ത്രി, ദളിത് നേതാവ് ജഗദീഷ് ചൗധരി, ബിജെപി പ്രവർത്തകൻ സുഭാഷ് ഗുപ്ത എന്നിവരാണ് മോദിയുടെ നാമനിർദേശ പത്രികയിൽ ഒപ്പുവച്ചവർ.
എൻഡിഎയുടെ ഐക്യ പ്രകടനം കൂടിയായി മോദിയുടെ പത്രികാ സമർപ്പണം. എൻഡിഎയുടെ എല്ലാ നേതാക്കളും പത്രികാ സമർപ്പണത്തിനായി വാരാണസിയിൽ എത്തിയിരുന്നു. ജെഡിയു പ്രസിഡന്റ് നിതീഷ് കുമാർ, രാംവിലാസ് പാസ്വാൻ, ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദൽ, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, പനീർശെൽവം എന്നിവരെക്കുടാതെ വടക്കുകിഴക്കൻ മേഖലയിലെ എൻഡിഎ നേതാക്കളും സംബന്ധിച്ചു.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, സുഷമ സ്വരാജ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷമാണ് പത്രികാ സമർപ്പണത്തിനായി മോദി എത്തിയത്. രാജ്യത്ത് സർക്കാർ അനുകൂല തരംഗമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാലഭൈരവ ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തിയിരുന്നു.
നാമനിര്‍ദ്ദേശ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ വാരാണസിയില്‍ നടന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തിരുന്നു. വന്‍ ജനപങ്കാളിത്തമായിരുന്നു റോഡ് ഷോയ്ക്ക് ഉണ്ടായിരുന്നത്. വാരാണസി ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ എന്നെ അനുഗ്രഹിക്കുകയായിരുന്നുവെന്നായിരുന്നു മോദിയുടെ പ്രതികരണം.
2014ല്‍ നരേന്ദ്രമോദി വന്‍ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്നും വിജയിച്ചത്. ആപ്പ് നേതാവ് അരവിന്ദ് കെജ്രിവാളിനായിരുന്നു രണ്ടാം സ്ഥാനം. കോണ്‍ഗ്രസിന്റെ അജയ് റായിക്കായിരുന്നു മൂന്നാം സ്ഥാനം. ഇത്തവണയും അജയ് റായിയാണ് വാരാണസിയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മെയ് 19നാണ് വാരാണസിയില്‍ ലോക്സഭ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: