ന്യൂദല്‍ഹി : എന്‍ഡി തിവാരിയുടെ മകന് രോഹിത് ശേഖര്‍ തിവാരിയുടെ കൊലപാതകക്കേസില്‍ അറസ്റ്റില്‍ കഴിയുന്ന ഭാര്യ അപൂര്‍വ്വയുടെ പെരുമാറ്റം ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്ന വിധത്തില്‍. ചിലപ്പോള്‍ ചെയ്ത കുറ്റത്തില്‍ പശ്ചാത്തപിക്കുകയും, ചിലപ്പോള്‍ ബോധമില്ലാത്തത് പോലെയുമാണ് അവര്‍ പെരുമാറുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അറിയിച്ചു.
കഴിഞ്ഞ ഏപ്രില്‍ 15ന് രാത്രിയില്‍ രോഹിത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയില്‍ അപൂര്‍വ കുറ്റസമ്മതം നടത്തിയിരുന്നു. അന്വേഷണ സംഘത്തോട് പലപ്പോഴും പരസ്പര വിരുദ്ധമായാണ് അപൂര്‍വ്വ പെരുമാറിയിരുന്നത്. അതേസമയം ശേഖറിന്റെ അമ്മ ഉജ്ജ്വല പലപ്പോഴും ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇുവരുടേയും ദാമ്പത്യ ജീവിതത്തെ ഇത് പ്രതികൂലമായി ബാധിച്ചിരുന്നെന്നും അപൂര്‍വ ചോദ്യം ചെയ്യലില്‍ അറിയിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന് അറിയിച്ചു.
രോഹിത് കൊല്ലപ്പെടുന്ന അന്ന് ഡിഫെന്‍സ് കോളനിയിലെ വീട്ടില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നു. ബന്ധുവിന്റെ ഭാര്യയ്ക്കൊപ്പം രോഹിത് മദ്യപിച്ചതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. തര്‍ക്കത്തിന് ശേഷം കട്ടിലില്‍ വീണ രോഹിത്തിനെ അപൂര്‍വ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അതിനിടെ രോഹിത്തിന്റെ സ്വത്തിന്റെ ഒരു ഭാഗം പോലും അപൂര്‍വ്വയ്ക്ക് ലഭിക്കാതിരിക്കുന്നതിന് വേണ്ടി മനപ്പൂര്‍വ്വം ബന്ധുക്കള്‍ അവരെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്ന് കാണിച്ച് അന്വേഷണ സംഘത്തിന് കത്ത് ലഭിച്ചിരുന്നു. എന്നാല്‍ കത്തിന് പിന്നില്‍ അപൂര്‍വ്വയുടെ അച്ഛന് ആണെന്നാണ് രോഹിത്തിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. അപൂര്‍വ്വയുടെ അച്ഛന് പ്രമുഖ അഭിഭാഷകനും ബാര്‍ അസോസിയേഷനില്‍ ഉന്നത പദവി വഹിക്കുന്ന വ്യക്തിയുമാണ്.
വാക്കേറ്റത്തിനിടെ രോഹിത്തിന്റെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിട്ടുണ്ട്. അപൂര്‍വ്വയുടെ നഖം കൊണ്ടതാണോയെന്നത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: