ചെന്നൈ : നവജാത ശിശുക്കളെ വില്‍ക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണയായ സ്ത്രീ പിടിയില്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ നേഴ്സായിരുന്ന തമിഴ്നാട്ടിലെ നാമക്കല്‍ രാശിപുരം സ്വദേശിനിയായ അമുദവല്ലിയാണ് പോലീസ് പിടിയിലായത്.
ലക്ഷങ്ങള്‍ വാങ്ങി കുട്ടികളെ അനധികൃതമായി ദത്തെടുത്ത് വില്പന നടത്തുകയായിരുന്നു അമുദ. ഒരു ഇടപാടിന്
മുപ്പതിനായിരം രൂപയാണ് ഇവര്‍ വാങ്ങിയിരുന്നത്. ആണ്‍കുട്ടിക്ക് നാലു ലക്ഷം രൂപയും പെണ്‍കുട്ടിക്ക് രണ്ടേമുക്കാല്‍ ലക്ഷം രൂപയുമായിരുന്നു വിലയിട്ടിരുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ 4500 ഓളം കുട്ടികളെയാണ് അവര്‍ ഇത്തരത്തില്‍ വിറ്റത്.
അമുദവല്ലിയുമായി സതീഷ് എന്ന ഇടപാടുകാരന് നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് പോയതോടെയാണ് ആരോഗ്യ വകുപ്പ് അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടിയുടെ നിറം, ശരീരപ്രകൃതം, ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നിവ അനുസരിച്ചാണ് വില തീരുമാനിക്കുന്നത്. കാണാന്‍ ആകര്‍ഷത്വമുള്ള കുട്ടിയാണെങ്കില്‍ വില കുറച്ചുകൂടി കൂടുമെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇടപാടിന് മുമ്പ് തന്നെ തന്റെ കമ്മീഷനായ മുപ്പതിനായിരം രൂപ കൈമാറണമെന്നും സ്ത്രീ വ്യക്തമാക്കുന്നുണ്ട്.
ഒന്നിലേറെ കുട്ടികളുള്ള സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീകള്‍, ഗര്‍ഭിണികളായ അവിവാഹിതര്‍ എന്നിവരില്‍ നിന്നാണ് അമുദവല്ലി കുട്ടികളെ വാങ്ങിയിരുന്നതെന്ന് പോലീസ് കണ്ടെത്തി.
അതേസമയം കുട്ടികളെ കൈമാറുമ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ഇവര്‍ നല്‍കിയിരുന്നു. അതിനാല്‍ ഇവര്‍ക്കൊപ്പം വന്‍ റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നെന്ന സൂചനയാണ് ഇത് നല്‍കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: