ആഴുവാഞ്ചേരി തമ്പ്രാക്കളുടെ ഇല്ലത്തിനടുത്ത് മംഗലത്ത് എന്നൊരു നായര്‍ വീടുണ്ടായിരുന്നു. ആഴുവാഞ്ചേരി മനയ്ക്കലെ കന്നുകാലികളെ മേച്ചിരുന്നത് ആ വീട്ടിലെ ശങ്കരന് എന്നൊരു വ്യക്തിയായിരുന്നു. നൂറ്റമ്പതോളം കന്നുകാലികളാണ് അന്ന് മനയിലുണ്ടായിരുന്നത്. പതിവായി രാവിലെ ശങ്കരന് കന്നുകാലികളെ തീറ്റതേടാന്‍ അഴിച്ചു വിടും. വൈകീട്ട് അവയെ തൊഴുത്തിലാക്കും. അഴിച്ചു വിടുമ്പോള്‍ അവ മേയാനായി പലവഴിക്കു പോകും. എത്ര നിയന്ത്രിക്കാന്‍ ശ്രമിച്ചാലും അനുസരിക്കില്ല. എല്ലാത്തിനേയും മേയ്ക്കാന്‍ ശങ്കരന് ഒരാള്‍ മാത്രം.
ഒരിക്കല്‍ അനുസരണക്കേടു കാണിച്ച ഒരു പശുവിന് അയാളൊരു അടി കൊടുത്തു. അടികൊണ്ടയുടനെ പശു ചത്തുവീണു. പശുവിന് അടികൊണ്ടതെവിടെയെന്ന് ശങ്കരന് നോക്കി മനസ്സിലാക്കി. അതില്‍പ്പിന്നെ, കാളയായാലും പശുവായാലും പറഞ്ഞത് കേട്ടില്ലെങ്കില്‍ അയാള്‍ ആ സ്ഥാനം നോക്കി ഒരു അടി നല്‍കും. അടി കൊണ്ടാലുടനെ അവ വീണു ചാകും. കുറച്ചു കഴിഞ്ഞപ്പോഴേക്കും കന്നുകാലികളേറെയും ചത്തൊടുങ്ങി. ശങ്കരന് മേയ്ക്കാനുള്ള ബുദ്ധിമുട്ട് കുറഞ്ഞു.
തന്റെ കന്നുകാലികളെല്ലാം എങ്ങനെയിരിക്കുന്നുവെന്ന് നോക്കാനായി ഒരിക്കല്‍ ആഴുവാഞ്ചേരി തമ്പ്രാക്കളെത്തി. നോക്കിയപ്പോള്‍ തൊഴുത്തുകള്‍ മിക്കതും ശൂന്യമായിക്കിടന്നു. ഒരു തൊഴുത്തില്‍ മാത്രം ഒന്നോ രണ്ടോ പശുക്കള്‍ മൃതപ്രായരായി കിടപ്പുണ്ടായിരുന്നു. ഉടനെ തമ്പ്രാക്കള്‍ തന്റെ കന്നുകാലികളൊക്കെ എവിടെയെന്ന് ശങ്കരനോട് ചോദിച്ചു. കന്നുകാലികളായാലും വകതിരിവു വേണം, പറഞ്ഞാല്‍ കേള്‍ക്കാഞ്ഞാല്‍ അങ്ങനെയിരിക്കുമെന്നായിരുന്നു ശങ്കരന്റെ മറുപടി.
ഇതുകേട്ട തമ്പ്രാക്കള്‍, തനിക്കൊന്നും മനസ്സിലാവുന്നില്ലെന്നും കന്നുകാലികളെവിടെയെന്നും വീണ്ടും ചോദിച്ചു. അവ ഏറെയും അസത്തുക്കളമായിരുന്നു. പറഞ്ഞാല്‍ കേള്‍ക്കാത്തവയ്ക്ക് അടിയന് ഒരു വീക്കു വെച്ചു കൊടുത്തു. അതോടെ അവ ചത്തു വീണു. ശങ്കരന് പറഞ്ഞതു കേട്ട് തമ്പ്രാക്കള്‍ അമ്പരന്നു.
‘എടാ മഹാപാപീ മുതല്‍ പോയത് പോകട്ടെയെന്നു വയ്ക്കാം. നീ അവയെ കൊന്ന പാപമെല്ലാം കെട്ടിവച്ചല്ലോ. ഇതിന്റെ ഒരംശം ഈ തറവാട്ടിലേക്കും ഇരിക്കുമല്ലോ’ എന്ന് തമ്പ്രാക്കള്‍ അത്യധികം സങ്കടപ്പെട്ടു.
അതെല്ലാം കേട്ടതോടെ ശങ്കരന് വല്ലാതെ പരിഭ്രമിച്ചു. അയാള്‍ പാപം, പുണ്യം, നരകം, സ്വര്‍ഗം എന്നൊന്നും കേട്ടിട്ടുണ്ടായിരുന്നില്ല. പാപപുണ്യങ്ങളെയും സ്വര്‍ഗനരകങ്ങളെയും കുറിച്ച് തമ്പ്രാക്കള്‍ ശങ്കരനെ വിസ്തരിച്ചു പറഞ്ഞു കേള്‍പ്പിച്ചു.
നരകങ്ങളെന്തെന്നും നരകാനുവഭവങ്ങളെന്തെന്നും തമ്പ്രാക്കള്‍ വിശദീകരിക്കുന്നത് കേട്ട് ശങ്കരന് ഭയന്നു കരയാന്‍ തുടങ്ങി. മൂഢനായിരുന്നെങ്കിലും ശങ്കരന് തമ്പ്രാക്കളുടെ വാക്കില്‍ വലിയ വിശ്വാസമായിരുന്നു. ‘ അടിയന് വിവരമില്ലാതെ ചെയ്തുപോയതാണ്. ഇനി ഈ പാപം തീരാന്‍ ഞാനെന്തു ചെയ്യണം? അതുകൂടി അവിടുന്ന് പറയണം’ എന്ന് തമ്പ്രാക്കളോട് കേണപേക്ഷിച്ചു.
ഗംഗാസ്നാനമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് തമ്പ്രാക്കള്‍ പറഞ്ഞു.
എങ്കില്‍ താന്‍ ഇപ്പോള്‍ തന്നെ യാത്രയാവുകയാണെന്ന് പറഞ്ഞ് ശങ്കരന് കാശിക്കു പുറപ്പെട്ടു.
അങ്ങനെയിരിക്കെ ഒരിക്കല്‍ കാശിവിശ്വനാഥനോട് ശ്രീപാ
ര്‍വതി ചോദിച്ചു’ അല്ലയോ ഭഗവാനേ! ഗംഗാസ്നാനം നടത്തുന്നവര്‍ പാപവിമുക്തരാകുമെന്നാണല്ലോ പറയുന്നത്. അങ്ങനെയെങ്കില്‍ ഇവിടെ വന്ന് സ്നാനം നടത്തി പോകുന്ന അസംഖ്യമാളുകള്‍ക്ക് മോക്ഷം ലഭിക്കുമോ? ‘
അതിനു മറുപടിയായി, ‘ അങ്ങനെയൊന്നുമില്ല. ഭക്തിയും വിശ്വാസവുമാണ് പ്രധാനം. അവയില്ലാതെ സ്നാനം കൊണ്ട് ഒരു ഫലവുമില്ല. ഇതു ഞാന്‍ നാളെ ബോധ്യപ്പെടുത്താം’ എന്ന് ഭഗവാന് പറഞ്ഞു.
ഈ സംഭാഷണത്തിന്റെ പിറ്റേ ദിവസം രാവിലെ ശങ്കരന് നായര്‍ കാശിയില്‍ ഗംഗാതീരത്തെത്തി. അവിടെ ശ്രീപരമേശ്വരന് ഒരു വൃദ്ധബ്രാഹ്മണന്റേയും പാര്‍വതീദേവി ഒരു ബ്രാഹ്മണസ്ത്രീയുടേയും വേഷത്തിലെത്തി. ആ വൃദ്ധബ്രാഹ്മണന് വിറച്ചു വിറച്ചു ചെന്ന് നദിയിലേക്കിറങ്ങാനായി ഭാവിച്ച സമയം കാല് തെറ്റി വെള്ളത്തില്‍ വീണു.
വെള്ളത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍, അയ്യോ എന്റെ ഭര്‍ത്താവ് വെള്ളം കുടിച്ച് ചാവാന്‍ പോകുന്നേ രക്ഷിക്കണേ എന്ന് ബ്രാഹ്മണ സ്ത്രീ അലറി വിളിച്ചു. അതുകേട്ട് സ്നാനം ചെയ്തു കൊണ്ടിരുന്നവരെല്ലാം ഓടിയെത്തി. ആ കൂട്ടത്തില്‍ ശങ്കരനുമുണ്ടായിരുന്നു. എല്ലാവരും അടുത്തു ചെന്നപ്പോള്‍ പാപം തീരാത്തവര്‍ അദ്ദേഹത്തെ തൊടരുതേ പാപം ചെയ്തവര്‍ തൊട്ടാല്‍ അദ്ദേഹം മരിച്ചു പോ
കും എന്നു സ്ത്രീ പറഞ്ഞു.
പാപം തീര്‍ന്നോ ഇല്ലയോ എന്ന് എങ്ങനെ അറിയാം അതുകൊണ്ട് നാം നിമിത്തം ബ്രാഹ്മണന് മരിച്ചു പോകേണ്ട എന്ന് തീരുമാനിച്ച് അവിടെ എത്തിയവര്‍ ഓരോരുത്തരായി പിന്മാറി. എന്നാല്‍ ശങ്കരന് അദ്ദേഹത്തെ പിടിച്ചു കയറ്റാനായി എത്തി. എന്റെ പാപങ്ങളെല്ലാം ഗംഗാസ്നാനത്തോടെ തീരുമെന്നാണല്ലോ പറഞ്ഞത് എന്ന വിശ്വാസത്തോടെ ബ്രാഹ്മണനെ പിടിച്ചു കയറ്റി. ഭഗവാനും ഭഗവതിയും അവിടെ നിന്ന് പോയ ശേഷം, ‘ ഇന്ന് അവിടെ സ്നാനം കഴിച്ചിട്ടുള്ളവരില്‍ എന്നെ പിടിച്ചു കയറ്റിയവനു മാത്രം മോക്ഷം ലഭിക്കും. അവന്റെ വിശ്വാസം കണ്ടില്ലേ? ‘ എന്ന് ഭഗവാന് ദേവിയോടു പറഞ്ഞു.
പൂര്‍ണവിശ്വാസത്തോടെ ഗംഗാസ്നാനം നടത്തി വിശ്വനാഥനെ ദര്‍ശിച്ച് ഭഗവാന്റെ കരം സ്പര്‍ശിച്ച ശങ്കരന് മോക്ഷം ലഭിക്കും എന്നതില്‍ തര്‍ക്കമില്ലല്ലോ. വൈകാതെ അദ്ദേഹം ഭഗവല്‍സായുജ്യം നേടി.
ശങ്കരന് കാശിക്കു പോയി കുറച്ചു നാളുകള്‍ പിന്നിട്ടപ്പോള്‍ ആഴുവാഞ്ചേരി മനയ്ക്കല്‍ സന്താനൈശ്വര്യങ്ങള്‍ കുറഞ്ഞു തുടങ്ങി. തമ്പ്രാക്കള്‍ അതിന്റെ കാരണമറിയുന്നതിന് പാ
ഴൂര് പടിപ്പുരയില്‍ ആളയച്ചു പ്രശ്നം വെപ്പിച്ചു. പശുഹിംസ നടത്തിയത് ശങ്കരനാണെങ്കിലും തമ്പ്രാക്കള്‍ അന്വേഷിച്ചിരുന്നെങ്കില്‍ അതിന് ഇടവരില്ലായിരുന്നുവെന്നും ആ പാപത്തിന്റെ ഒരംശം തമ്പ്രാക്കളെയും ബാധിച്ചിട്ടുണ്ടെന്നും പ്രശ്നത്തില്‍ തെളിഞ്ഞു. അതിനു പ്രതിവിധിയായി ആണ്ടുതോറും ഏഴരമുറി പറമ്പുകളില്‍ നിറച്ച് പയര്‍ വിതപ്പിച്ച് അത് പൂവും കായുമാകുന്ന സമയം കന്നുകാലികളെ പറമ്പില്‍ കയറ്റി തീറ്റിക്കണമെന്ന് കണിയാര് വിധിച്ചു.
മൂന്നു വര്‍ഷം തുടര്‍ച്ചയായി പ്രതിവിധി ചെയ്തതോടെ ഇല്ലത്ത് സന്താനൈശ്വര്യങ്ങള്‍ പഴയതിലേറെ വര്‍ധിച്ചു. ഇനി മേലില്‍ ഇല്ലത്ത് പശുക്കളെ വളര്‍ത്തേണ്ടെന്നും തമ്പ്രാക്കള്‍ തീരുമാനിച്ചു.
കാലാന്തരത്തില്‍ ‘പ’കാരാദികലളായ പത്തു കൂട്ടം സാധനങ്ങള്‍ ആ മനയ്ക്കല്‍ ഇല്ലാതായി തീര്‍ന്നു.
അതേക്കുറിച്ച് ഒരു ശ്ലോകവുമുണ്ട്:
‘ പായും, പരമ്പു, പശു, പാത്രി, പടറ്റിവാഴ,
പത്തായവും, പലക, പൈതല്‍, പണം തഥൈവ
പായാദി പത്തിവ പടിപ്പുരയോടു കൂടി
തമ്പ്രാക്കള്‍ നിലയനേ നഹിയെന്നു കേള്‍പ്പൂ’
പ്രതികരിക്കാൻ ഇവിടെ എഴുതുക: