മധുര: തമിഴ്നാട്ടില്‍ നടക്കുന്ന റോഡപകടങ്ങള്‍ക്ക് പിറകിൽ തിരുട്ട് സംഘങ്ങളുടെ ആസൂത്രിത നീക്കം. ഇതു സംബന്ധിച്ച തെളിവുകൾ പുറത്തുവന്നു.കഴിഞ്ഞ ദിവസം മധുരയിലുണ്ടായ ബൈക്കപകടത്തെ സംബന്ധിച്ച അന്വേഷണത്തിലൊടുവിലാണ് നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തെത്തുന്നത്.
മധുരയില്‍ റോഡില്‍ കല്ലുകള്‍ നിരത്തിയിടുന്നതും തുടര്‍ന്ന് അപകടത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് തെളിവുകൾ പുറത്തുവരുന്നത്. ഒരാള്‍ വലിയ കല്ലുകള്‍ റോഡിലേക്ക് ഇടുന്നതും തുടര്‍ന്ന് കുറച്ചകലെ മാറി വിശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം. വലിയ കല്ലും ചെറിയ കല്ലുകളും നിരത്തിയിട്ട ശേഷം തൊട്ടുത്ത ബഞ്ചില്‍ കിടക്കുന്നയാള്‍ പിന്നാലെയെത്തിയ ട്രക്ക് ഡ്രൈവറോഡ് സംസാരിക്കുന്നുമുണ്ട്. കുറച്ചു സമയത്തിനു ശേഷം ഒരു ബൈക്ക് കല്ലില്‍ തട്ടി മറിയുകയായിരുന്നു. കല്ലുകള്‍ റോഡിലേക്കിട്ട ആള് തന്നെ ആദ്യം ഓടിയെത്തുന്നതും തുടര്‍ന്ന് അപകടത്തില്‍പ്പെട്ടയാളുടെ സാധനങ്ങള്‍ റോഡ് സൈഡിലേക്ക് എടുത്തു മാറ്റുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.
തമിഴ്നാട്ടില്‍ കന്യാകുമാരി-മധുര-പളനി റൂട്ടുകളില്‍ നടക്കുന്ന അപകടങ്ങളില്‍ ദുരൂഹതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറേക്കാലമായി പുറത്തു വരുന്നുണ്ട്. ചെറിയ വാഹനങ്ങളിലെത്തുന്ന സംഘങ്ങളെ ലോറി പോലുള്ള വാഹനങ്ങള്‍ പിന്നിലിടിപ്പിച്ച് വലിയ അപകടങ്ങള്‍ തമിഴ്നാട്ടിലെ തിരുട്ടു സംഘങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഇതിനെല്ലാം കൃത്യമായ തെളിവുകള്‍ ഇതുവരെയും ലഭിച്ചിരുന്നില്ല. ആദ്യമായാണ് തിരുട്ടു സംഘത്തിന്റെ ഓപ്പറേഷന് ക്യാമറ കണ്ണില്‍ പെടുന്നത്.
2004 മുതല്‍ 2017 മെയ് വരെ തമിഴ്നാട്ടിലെ ദേശീയ പാതയോരങ്ങളില്‍ നടന്ന 97 അപകടങ്ങളിലായി മരണപെട്ടത് 337 മലയാളികള്‍ ആണ്. ഇവരില്‍ പളനിയിലേക്ക് പോയവരും , വേളാങ്കണിക്കു പോയവരും, നാഗൂര് പോയവരും ഒക്കെ ഉള്‍പെടും.തമിഴ്നാട്ടിലെ സേലം, ഈറോഡ്,തിരുനെല്‍വേലി, ത്രിച്ചി, മധുര എന്നിവിടങ്ങളില്‍ നൂറു കണക്കിന് മലയാളികള്‍ക്കാണ് വാഹനാപകടങ്ങളില്‍ കൂട്ട മരണം സംഭവിച്ചിട്ടുള്ളത്.
തമിഴ്നാട് പൊലീസ് ഈ കേസുകളില്‍ തീര്‍ത്ഥാടകരുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടം സംഭവിച്ചു എന്ന് ‘എഫ്ഫ്.ഐ.ആര്.’ എഴുതി കേസ് ക്ലോസ് ചെയ്യുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: