സൂറത്ത്: മാനഭംഗക്കേസില്‍ ജയിലിലായ വിവാദ ആള്‍ദൈവം അസാറാം ബാപ്പുവിന്റെ മകന് നാരായണ്‍ സായും ഇതേ കേസില്‍ പ്രതിയെന്ന് സൂറത്ത് സെഷന്‍സ് കോടതി.
സൂറത്തില്‍ നിന്നുള്ള രണ്ട് സഹോദരിമാരെ മാനഭംഗപ്പെടുത്തിയതിനാണ് അസാറാം ശിക്ഷിക്കപ്പെട്ടത്. സഹോദരിമാരില്‍ ഇളയവളെ മാനഭംഗപ്പെടുത്തിയതിനാണ് നാരായണനെതിരെ കേസെടുത്തത്. ഇയാളുടെ സഹായികളും കുറ്റക്കാരെന്ന് കോടതി വിധിച്ചു. ശിക്ഷ ഈ മാസം 30ന് പ്രഖ്യാപിക്കും.
അസാറാമിന്റെ ശിഷ്യയായ സൂറത്ത് സ്വദേശിയെ 2002 മുതല്‍ 2005 വരെ നാരായണ്‍ തുടര്‍ച്ചയായി മാനഭംഗപ്പെടുത്തിയതായാണ് കേസ്. വിവാദമായ കേസില്‍ 53 സാക്ഷികളെ വിസ്തരിച്ചു. കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ നാരായണ്‍ സായിയെ 2013 ല്‍ ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ജയിലധികൃതര്‍ക്ക് 13 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: