ചൈന പ്രദര്‍ശിപ്പിച്ചിരുക്കുന്ന പുതിയ ഭൂപടം
ബീജിങ്ങ്: ചൈന നിലപാട് തിരുത്തുകയാണെന്ന സൂചന നല്കി പുതിയ ഭൂപടം പുറത്തുവിട്ടു. അതു പ്രകാരം അരുണാചല്‍ പ്രദേശും പാക്കധിനിവേശ കശ്മീര്‍ അടക്കം മുഴുവന്‍ ജമ്മുകശ്മീരും ഇന്ത്യയുടെ ഭാഗമാണ്. അരുണാചല്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അടുത്തിടെ വരെ പറഞ്ഞത്. മാത്രമല്ല മാസങ്ങള്‍ക്കു മുന്‍പ് അരുണാചലിനെ ഇന്ത്യയുടെ ഭാഗമാക്കിയുള്ള ലക്ഷക്കണക്കിന് മാപ്പുകള്‍ ചൈന നശിപ്പിക്കുകയും ചെയ്തിരുന്നു.
ചൈനയില്‍ നടക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവുമായി ബന്ധപ്പെട്ട സമ്മേളനം നടക്കുന്ന സ്ഥലത്ത് ഔദ്യോഗികമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഭൂപടമാണിത്. ഈ സമ്മേളനം ഇന്ത്യ ബഹിഷ്ക്കരിച്ചിരിക്കുകയുമാണ്. ഇന്ത്യയെ ഈ പദ്ധതിയുടെ ഭാഗമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
അരുണാചല്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന പറഞ്ഞിരുന്നത്. അവര്‍ അതിനെ തെക്കന്‍ ടിബറ്റെന്നാണ് വിശേഷിപ്പിക്കുന്നതും. ഇന്ത്യന്‍ നേതാക്കള്‍ ഇവിടം സന്ദര്‍ശിച്ചാല്‍ ചൈന അതില്‍ പ്രതിഷേധിക്കാറുമുണ്ട്. പഴയ ചൈനീസ് മാപ്പുകളില്‍ പാക്കധിനിവേശ കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായാണ് ചൈന ചിത്രീകരിക്കാറുള്ളത്. എന്നാല്‍ പുതിയ മാപ്പില്‍ ജമ്മുകശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാണ്. നംബറില്‍ ചൈനീസ് ടെലിവിഷന്‍ കാണിച്ച മാപ്പിലും പാക്കധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നു. കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റ് ഭീകരര്‍ ആക്രമിച്ച സമയത്തായിരുന്നു ഇത്തരം ഭൂപടം ചൈനീസ് ടിവിയില്‍ കാണിച്ചത്. പാക്കധിനിവേശ കശ്മീരിലൂടെ കടന്നു പോകുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴിയില്‍ ഇന്ത്യ പ്രതിഷേധിച്ചിരുന്നു. ഇത് ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു. ഇതാകാം ഇത്തരമൊരു മാറ്റത്തിന് കാരണമെന്നും ഇന്ത്യ ചൈന ബന്ധം നിരീക്ഷിക്കുന്നവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: