പുനലൂര്‍: വെളളം തടഞ്ഞു നിര്‍ത്തി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനായി നിര്‍മ്മിച്ച തടയണയുടെ മണ് ചാക്ക് ഒഴുകിപ്പോയി. ഇതോടെ ഇവിടെ ശേഖരിച്ചിരുന്ന മഴവെളളവും നഷ്ടമായി. കല്ലടയാറ്റില്‍ തടയണയുടെ ഉയരം താല്‍ക്കാലികമായി വര്‍ദ്ധിപ്പിയ്ക്കുന്നത് മണ് ചാക്ക് അടുക്കിയാണ്. ഓരോ വര്‍ഷവും ഇതിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിയ്ക്കാറുണ്ട്. എന്നാല്‍ സ്ഥിരമായ സംവിധാനങ്ങള്‍ ഇക്കാര്യത്തിലുണ്ടാകുന്നില്ല. രണ്ടു മാസം മുമ്പാണ് ഇവിടെ ചാക്ക് അടുക്കിയത്.നാലു ലക്ഷം രൂപ മുടക്കിയാണ് ഇവിടെ ചാക്ക് അടുക്കിയത്.കഴിഞ്ഞ ജനുവരി 13ന് മന്ത്രി കൃഷ്ണന്‍കുട്ടി ഇവിടെയെത്തിയപ്പോള്‍ തടയണയുടെ ഉയരം വര്‍ദ്ധിപ്പിയ്ക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. 130 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ബ്രിട്ടീഷുകാരുടെ കാലത്ത് തടയണ നിര്‍മ്മിച്ചത്. കഴിഞ്ഞ ആറു വര്‍ഷവും ഇത്തരത്തില്‍ മണ് ചാക്ക് അടുക്കി ലക്ഷക്കണക്കിന് രൂപയാണ് പാഴാക്കിയത്. എത്രയും വേഗം തടയണയുടെ ഉയരം സ്ഥിരമായി വര്‍ദ്ധിപ്പിയ്ക്കാന്‍ നടപടി സ്വീകരിയ്ക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: