കൊച്ചി: പാതയോരങ്ങളിലെ കടകള്‍ക്കു മുന്നിലെ അനധികൃത പാര്‍ക്കിങ്ങ് റോഡിലേക്ക് പ്രവേശിക്കാന്‍ കടയുടമയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി. കൊല്ലം തേവലക്കര പഞ്ചായത്തിലെ പടപ്പനാല്‍ ജങ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡ് അനധികൃതമാണെന്നും ഇതു മാറ്റണമെന്നുമാവശ്യപ്പെട്ട് തേവലക്കര സ്വദേശി എം. നൗഷാദ് ഉള്‍പ്പെടെ ആറു പേര് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കി വ്യാപാരത്തിന് തടസമുണ്ടാകുന്നില്ലെന്ന് പോലീസ് ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. പഞ്ചായത്ത് അധികൃതര്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുണ്ടാക്കി ജൂണ്‍ മാസത്തിനകം ഓട്ടോ പാര്‍ക്കിംഗിന് സ്ഥലം കണ്ടെത്തണം. ട്രാന്‍സ്പോര്‍ട്ട് അധികൃതരും ജില്ലാ പോലീസ് മേധാവിയുമായി കൂടിയാലോചിച്ചു സ്ഥലം കണ്ടെത്തണം. അതുവരെ നിലവിലെ സ്റ്റാന്‍ഡില്‍ പരമാവധി അഞ്ച് ഓട്ടോയില്‍ കൂടാത്ത തരത്തില്‍ പാര്‍ക്കിങ് അനുവദിക്കാം. ഇതൊരു താല്‍ക്കാലിക സംവിധാനം മാത്രമായിരിക്കും.
ഹര്‍ജിക്കാര്‍ പൊതുസ്ഥലം കൈയേറിയിട്ടുണ്ടെന്ന ആരോപണത്തിന്റെ നിജസ്ഥിതി ഹൈക്കോടതി പരിശോധിച്ചിട്ടില്ല. ഇതില്‍ നടപടിയെടുക്കുന്നതിന് ഈ വിധിയിലെ നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും ബാധകമല്ല, ഉത്തരവ് പറയുന്നു.
പടപ്പനാല്‍ ജങ്ഷനിലൂടെ കടന്നു പോകുന്ന ചവറ – ശാസ്താംകോട്ട റോഡിന്റെ തെക്കുവശത്ത് സ്ഥിതി ചെയ്യുന്ന കടമുറികളുടെയും വീടുകളുടെയും ഉടമകളാണ് ഹര്‍ജിക്കാര്‍. ഇവരുടെ കടമുറികള്‍ക്കു മുന്നിലെ അനധികൃത ഓട്ടോ സ്റ്റാന്‍ഡ് കച്ചവടത്തിനു തടസമുണ്ടാക്കുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരം ഹര്‍ജിക്കാര്‍ നല്കിയ അപേക്ഷയില്‍ പടപ്പനാല്‍ ജങ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡ് അനധികൃതമാണെന്ന് പഞ്ചായത്ത് അധികൃതര്‍ മറുപടി നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിനു പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ഹര്‍ജിക്കാരുടെ ആക്ഷേപം. കടയുടമകള്‍ പാര്‍ക്കിംഗ് സ്ഥലം കൈയേറി ഷെഡ് നിര്‍മിച്ചെന്നും ഗതാഗത തടസമുണ്ടാക്കാതെ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ തങ്ങള്‍ക്ക് ജോയിന്റ് ആര്‍ടിഒയുടെ ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്നും ഓട്ടോക്കാര് വിശദീകരിച്ചു. എന്നാല്‍ വാദം കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: