കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിന് വഴിത്തിരിവായത് യുവതാരം റിയാന്‍ പരാഗിന്റെ ബാറ്റിങ്ങ് മികവ്. 31 പന്തില്‍ രണ്ട് സിക്സും അഞ്ച് ഫോറും അടക്കം 47 റണ്‍സ് നേടിയ പരാഗ് ടീമിന് സമ്മാനിച്ചത് മൂന്നു വിക്കറ്റ് ജയം. 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ്വീശിയ രാജസ്ഥാന് 19.2 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
പതിനൊന്ന് മത്സരങ്ങളില്‍ രാജസ്ഥാന്റെ നാലാം വിജയമാണിത്. തൊണ്ണൂറ്റിയെട്ട് റണ്‍സിന് അഞ്ച് വിക്കറ്റെന്ന നിലയില്‍ പരാജയം മണത്ത രാജസ്ഥാനെ പരാഗ് മുന്നോട്ടു നയിക്കുകയായിരുന്നു. ഓള്‍റൗണ്ടര്‍മാരായ ശ്രേയസ് ഗോപാല്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ക്കൊപ്പം നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കിയ പരാഗ് ഒടുവില്‍ പത്തൊമ്പതാം ഓവറില്‍ ഹിറ്റ് വിക്കറ്റിലൂടെ പുറത്തായി.
അവസാന ഓവറുകളില്‍ ശ്രേയസ് ഗോപാല്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ആഞ്ഞടിച്ചതോടെയാണ് രാജസ്ഥാന് വിജയത്തിലേക്കെത്തിയത്. ഗോപാല്‍ ഒമ്പത് പന്തില്‍ നാല് ഫോറോടെ പതിനെട്ട് റണ്‍സ് നേടി. ആര്‍ച്ചര്‍ പന്ത്രണ്ട് പന്തില്‍ രണ്ട് വീതം സിക്സും ഫോറും അടക്കം 27 റണ്‍സ് നേടി പുറത്താകാതെ നിന്നു. രഹാനെ 21 പന്തില്‍ ഒരു സിക്സും അഞ്ച് ഫോറും സഹിതം 34 റണ്‍സ് നേടി. സാംസണ് പതിനഞ്ച് പന്തില്‍ രണ്ട് ഫോറോടെ 22 റണ്‍സ് നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ഇരുപതോവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി. നായകന് ദിനേശ് കാര്‍ത്തിക്കിന്റെ അര്‍ധസെഞ്ചുറി ബലത്തിലാണ് കൊല്‍ക്കത്ത ഭേദപ്പെട്ട നിലയിലെത്തിയത്. കാര്‍ത്തിക് അമ്പത് പന്തില്‍ ഒമ്പത് സിക്സും ഏഴു ഫോറും അടക്കം 97 റണ്‍സ് നേടി പുറത്താകാതെ നിന്നു.. ഓപ്പണര്‍ ക്രിസ് ലിന് (പൂജ്യം), ഷുഭ്മാന്‍ ഗില്‍ (14), നിതീഷ് റാണ (21), സുനില്‍ നരെയ്ന് (11), ആന്ദ്രെ റസല്‍ (14) എന്നിവര്‍ പെട്ടെന്ന് പുറത്തായി. രാജസ്ഥാനായി ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: