ജയ്പ്പൂര്‍: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന് റോയല്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. ജയ്പ്പൂരില്‍ രാത്രി എട്ടിന് കളി തുടങ്ങും. വിദേശ നായകന്മാരായ കെയ്ന്‍ വില്യംസണും സ്റ്റീവ് സ്മിത്തും തമ്മിലുള്ള പോരാട്ടമാകും ഈ മത്സരം. ഈ സീസണില്‍ ഇതിനുമുമ്പ് ഈ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു.
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാജസ്ഥാന് മത്സരത്തിനിറങ്ങുക. പതിനൊന്ന് മത്സരങ്ങളില്‍നിന്ന് നാല് വിജയവുമായി ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന് ഇനിയുള്ള എല്ലാ മത്സരങ്ങളും നിര്‍ണായകമാണ്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്ന് വിക്കറ്റിന് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. ലോകകപ്പ് മുന്‍നിര്‍ത്തി ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ലര്, ബെന്‍ സ്റ്റോക്സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ നാട്ടിലേക്ക് മടങ്ങിയതോടെ പ്രതിരോധത്തിലാണ് രാജസ്ഥാന്. മുന്‍നിര ബാറ്റ്സ്മാന്മാരായ അജിങ്ക്യ രഹാനെ, സഞ്ജു സാംസണ്, സ്റ്റീവ് സ്മിത്ത് എന്നിവരെ ആശ്രയിച്ചാകും ടീമിന്റെ പ്രകടനം. കഴിഞ്ഞ മത്സരത്തില്‍ യുവതാരം റിയാന്‍ പരാഗ് തിളങ്ങിയത് ടീമിന് പ്രതീക്ഷ നല്കുന്നു.
ടീമിന്റെ കരുത്തായിരുന്ന ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയെ കൂടാതെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ക്കായി ബെയര്‍സ്റ്റോ നാട്ടിലേക്ക് മടങ്ങി. ബെയര്‍സ്റ്റോയ്ക്ക് പകരക്കാരനായി ന്യൂസിലന്‍ഡ് താരം മാര്ട്ടിന് ഗുപ്റ്റില്‍ ആദ്യ പതിനൊന്നിലെത്തിയേക്കും. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന നായകന് കെയ്ന്‍ വില്യംസണ് ടീമില്‍ മടങ്ങിയെത്തുമെന്നാണ് സൂചന.
മധ്യനിരയില്‍ മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, യൂസഫ് പത്താന്, ദീപക് ഹൂഡ എന്നിവര്‍ക്കൊപ്പം ഷക്കീബ് അല്‍ ഹസനും ഇടം നേടിയേക്കും. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന പേസ് നിരയും റഷീദ് ഖാന് നയിക്കുന്ന സ്പിന്‍ നിരയുമാണ് ഹൈദരാബാദിന്റെ കരുത്ത്. ഈ ടീമുകള്‍ ഇതിനുമുമ്പ് പത്തു മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ആറിലും വിജയം ഹൈദരാബാദിനൊപ്പം നിന്നു. നാലെണ്ണത്തിലാണ് രാജസ്ഥാന് വിജയിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: