കൊളംബോ: ശ്രീലങ്കയിലെ ഐഎസ് കേന്ദ്രത്തില്‍ സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര് കൊല്ലപ്പെട്ടു. . രാജ്യത്തിന്റെ കിഴക്കന്‍ നഗരമായ കലുമുനായിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഭീകര സാന്നിധ്യമുള്ളതായി വിവരം ലഭിച്ചിതിനെ തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെ മൂന്ന് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ച് മൂന്ന് സ്ത്രീകളും ആറ് കുട്ടികളും കൊല്ലപ്പെട്ടത്. ബാക്കിയുള്ളവര്‍ സുരക്ഷാസേനയുടെ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്.
ഒന്നര മണിക്കൂര്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏറ്റുമുട്ടലിനിടയില്‍ പെട്ട ഒരു ഗ്രാമീണനും കൊല്ലപ്പെട്ടതായി സുരക്ഷാസേന വക്താവ് സുമിത്ത് അട്ടപ്പട്ടു അറിയിച്ചു. സുരക്ഷാസേനലെ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്താണ് ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിക്ക് പിന്തുണ അര്‍പ്പിച്ച് കൊണ്ട് ഭീകരര്‍ വീഡിയോ ഷൂട്ട് ചെയ്തത്.
ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ ചാവേറാക്രമണം നടത്തിയവരുടെ വസ്ത്രവും കറുത്ത കൊടികളും ഇവിടെ നിന്നും ലഭിച്ചതായി അട്ടപ്പട്ടു വ്യക്തമാക്കി. ഇതിന് പുറമെ സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന സ്ഫോടക വസ്തുക്കളുടേതിന് സമാനമായ വസ്തുക്കളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയതായി ഓര്‍ത്തഡോക്സ് സഭ അറിയിച്ചു. കൂടുതല്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് കുര്‍ബാനകള്‍ റദ്ദാക്കിയിരിക്കുന്നത്. വിശ്വാസികള്‍ വീടുകളില്‍ തന്നെ തുടരണമെന്നും ആര്‍ച്ച് ബിഷപ്പ് സന്ദേശത്തില്‍ അറിയിച്ചു.
അതേസമയം ശ്രീലങ്കയുടെ വിവിധ സ്ഥലങ്ങളില്‍ 70 ഐഎസ് ഭീകരര്‍ ഒളിച്ച് താമസിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതീവ സുരക്ഷാ മേഖലകളിലെ സുരക്ഷാ സംവിധാനങ്ങളും കര്‍ശ്ശനമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: