ലക്ഷ്മണന് മുറിച്ചു മാറ്റിയ കരിന്താളി മരം അപ്രത്യക്ഷമായതും അവിടെ ഒരു രാക്ഷസന്റെ മൃതദേഹം കിടന്നതും രാമന് കണ്ടു. ഭഗവാന് കാര്യം മനസ്സിലായി.
ഇതെല്ലാം കണ്ട് അതിശയിച്ചു നിന്ന ലക്ഷ്മണനോടും സീതയോടും രാക്ഷസന്മാരുടെ മായാജാലങ്ങളെക്കുറിച്ച് രാമന് വിവരിച്ചു. ഭയക്കേണ്ടതില്ലെന്നും പറഞ്ഞു. ലക്ഷ്മണന് വേറെയും മരങ്ങള്‍ വെട്ടിയെടുത്തു. കുറേ വള്ളികളും പര്ണങ്ങളും ശേഖരിച്ചു. ചിത്രകൂടത്തിലേതിന് സമാനമായൊരു ആശ്രമം പഞ്ചവടിയിലും പണിതു. അനന്തരം അയോധ്യയേക്കാള്‍ സൈ്വര്യമായും സ്വസ്ഥമായും അവര്‍ പഞ്ചവടിയില്‍ കഴിഞ്ഞു.
ശ്രീരാമന് പത്നിയോടും സഹോദരനോടുമൊപ്പം പഞ്ചവടിയില്‍ വാസമുറപ്പിച്ച വിവരം ദണ്ഡകാരണ്യത്തിലെങ്ങും പരന്നു. അതോടെ രാമന്റെ ആശ്രമത്തിലേക്ക് മുനിശ്രേഷ്ഠന്മാരും ബ്രഹ്മചാരികളായ ബ്രാഹ്മണരും എത്തിത്തുടങ്ങി. ആരണ്യത്തില്‍ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കൂടിക്കിടക്കുന്നത് രാമന്റെ ശ്രദ്ധയില്‍ പെട്ടു. രാക്ഷസന്മാര് മുനിമാരേയും ബ്രാഹ്മണരേയും കൊന്ന് ചോരകുടിച്ച് മാംസം ഭക്ഷിച്ച ശേഷം ഉപേക്ഷിച്ചു പോയ അസ്ഥികളാണ് അതെന്ന് അറിഞ്ഞ് രാമന്റെ മനമലിഞ്ഞു. അഭയാര്‍ഥികളായി എത്തിയ മുനികളെ സാക്ഷി നിര്‍ത്തി അദ്ദേഹമൊരു പ്രതിജ്ഞയെടുത്തു. ഞാന്‍ രാക്ഷസവര്‍ഗത്തെ നശിപ്പിച്ച് നിങ്ങള്‍ക്ക് ശാന്തിപ്രദാനം ചെയ്യാം എന്നായിരുന്നു ഭഗവാന്റെ പ്രതിജ്ഞ.
ശൂര്‍പ്പണഖയുടെ മകനായ ശംഭുകുമാരന്റെ മരണത്തെ തുടര്‍ന്ന് ചിലതെല്ലാം സംഭവിക്കാനിടയുണ്ടെന്ന് രാമന് മനസ്സില്‍ കണ്ടിരുന്നു. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല.
മുനിമാരുടെ ആതിഥ്യം സ്വീകരിച്ചും അവരെ സത്ക്കരിച്ചും വനങ്ങളില്‍ വിഹരിച്ചും ഗോദാവരീ തീരത്ത് സൈ്വരവിഹാരം നടത്തിയും സീതയും രാമനും ലക്ഷ്മണനും പഞ്ചവടിയിലെ ജീവിതം മനസ്സു നിറഞ്ഞ് ആഘോഷിച്ചു.
ഒടുവില്‍ വനവാസത്തിന്റെ പതിമൂന്നു വര്‍ഷം പൂര്‍ത്തിയാകാറായി. വളരെക്കുറച്ചു നാളുകള്‍ മാത്രമാണ് ചിത്രകൂടത്തില്‍ അവര്‍ തങ്ങിയത്. ശേഷകാലമത്രയും അവര്‍ തങ്ങിയത് പഞ്ചവടിയിലായിരുന്നു.
ഒരിക്കല്‍ ആശ്രമത്തിലേക്ക് വെള്ളമെടുക്കാനായി സീതാദേവി ഗോദാവരി നദിക്കരയിലെത്തി. അവിടെ രണ്ട് ഹംസങ്ങള്‍ സൈ്വര വിഹാരം നടത്തുന്നുണ്ടായിരുന്നു. അതേ പൊയ്കയില്‍ രാമനും നീരാടാനെത്തിയിരുന്നു. രാമന് സീതയെ തന്നോടൊപ്പം നീരാടാനായി ക്ഷണിച്ചു. സ്നാനത്തിനിറങ്ങിയ രാമനെ സീത സൂക്ഷിച്ചു നോക്കി. ‘ എന്തേ അങ്ങ് തനിച്ചു വന്നത്.? കൈലാസത്തില്‍ ദേവി തനിച്ചാവില്ലേ എന്ന്’ രാമനോട് ചോദിച്ചു. രാമന്റെ വേഷത്തില്‍ വന്നത് മഹാദേവനാണെന്ന് ദേവി തിരിച്ചറിഞ്ഞിരുന്നു. ദേവി തന്നെ തിരിച്ചറിഞ്ഞ കാര്യം മനസ്സിലാക്കിയ മഹാദേവന് ക്ഷമാപണം നടത്തിയ ശേഷം കൈലാസത്തിലേക്ക് മടങ്ങി.
ഇതേ നേരത്ത് വെള്ളമെടുക്കാന്‍ പോയ സീതയെക്കാത്ത് അക്ഷമനായി ഇരിക്കുകയായിരുന്നു രാമന്. അപ്പോള്‍ കൈയിലൊരു താമരപ്പൂവുമായി രാമനെ ഒളികണ്ണിട്ടു നോക്കി സീതാ ദേവി വന്നു. നാഥാ, ഞാന്‍ വരാന്‍ അല്പം വൈകിപ്പോയെന്ന് സീത രാമനോട് പറഞ്ഞു. വന്നത് സീതാദേവിയല്ലെന്നും ശ്രീപാ
ര്വതിയാണെന്നും രാമന് മനസ്സിലായി. അവിടുന്ന് തനിച്ചാണോ വന്നത്? മഹാദേവനെവിടെയെന്നായിരുന്നു രാമന്റെ ചോദ്യം.അതോടെ സര്‍വജ്ഞനും സര്‍വശക്തനുമായ അങ്ങയെ പരീക്ഷിക്കാന്‍ ഞാനില്ലെന്ന് പറഞ്ഞ് പാര്തീദേവി മറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: