ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 21 പഞ്ചസാര മില്ലുകളുടെ വില്‍പ്പനില്‍ മായാവതി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ക്രമക്കേട് നടന്നെന്ന കേസില്‍ സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തു. സിഎജിയുടെ 2013ലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.
വില്‍പ്പനയിലെ ക്രമക്കേട് മൂലം സര്‍ക്കാരിന് 1179 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശ് ഷുഗര്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ കീഴിലുള്ളതാണ് മില്ലുകള്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 12ന് യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐയോട് ശുപാര്‍ശ ചെയ്തിരുന്നു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ ഉദ്യോഗസ്ഥരെയോ രാഷ്ട്ട്രീയക്കാരെയോ എഫ്ഐആറില്‍ പ്രതിചേര്‍ത്തിട്ടില്ലെന്നാണ് വിവരം. അതേസമയം, അനധികൃതമായി മില്ലുകള്‍ സ്വന്തമാക്കിയ ഏഴ് പേര്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. 2010-11 ലാണ് മില്ലുകളുടെ വില്‍പ്പന നടന്നത്. ഏഴ് മില്ലുകള്‍ സ്വന്തമാക്കിയത് വ്യാജരേഖ ഉപയോഗിച്ചാണെന്ന് കണ്ടെത്തി.
ഉത്തര്‍പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അപേക്ഷയുടെയും ഫെബ്രുവരി 22ലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെയും അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ലഭിക്കേണ്ടിയിരുന്നതിനേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്കാണ് മില്ലുകള്‍ വിറ്റതെന്നാണ് ആരോപണം. 500 ഹെക്ടര്‍ ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ള മില്ലുകളുടെ നിലവിലെ വില 2000 കോടിയാണെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: