കോട്ടയം: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ നടത്തിയ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു.രാവിലെ 12.20നും വൈകിട്ട് 5.08നും ആണ് സ്ഫോടനങ്ങള്‍ നടത്തിയത്. എന്നാല്‍ രണ്ട് സ്്ഫോടനങ്ങളിലും പാലത്തിന് ചെറിയ കേടുപാടുകള്‍ മാത്രമാണ് സംഭവിച്ചത്.
രാവിലെ പാലത്തിന്റെ കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തുമാണ് സ്ഫോടനം നടത്തിയത്. രാവിലെത്തെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വൈകിട്ട് ഇരട്ടി സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാലം പൊളിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് പ്രാവശ്യവും പുക മാത്രമാണ് ഉയര്‍ന്നത്.
പുതിയ രീതിയിലൂടെ പാലം പൊളിക്കാനുള്ള തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അതേസമയം റോഡ്, ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ നിര്‍ത്തിവച്ച് നടത്തിയ സ്ഫോടനം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കളക്ടര്‍ റെയില്‍വേയോടും കരാറുകാരനോടും വിശദീകരണം ആവശ്യപ്പെട്ടു.
വന്‍ തയ്യാറെടുപ്പുകളോടെയാണ് പാലം പൊളിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. സ്ഫോടനം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ വാഹന ഗതാഗതം തിരിച്ച് വിട്ടു. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം വൈകിട്ട് വരെ നിര്‍ത്തി വയ്ക്കുകയും ചെയ്തു. പോലീസ്, അഗ്നിരക്ഷാ സേന എന്നിവരുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷ ക്രമീകരണങ്ങളാണ് നടത്തിയത്. കാല്‍നടയാത്രക്കാര്‍ക്ക് പാലത്തിലേക്ക് പ്രവേശനമില്ലായിരുന്നു. വൈദ്യുതി ലൈനുകളും അഴിച്ച് മാറ്റി.
നിയന്ത്രിത സ്ഫോടനത്തിലൂടെ കേരളത്തില്‍ ആദ്യമായി പാലം പൊളിക്കുന്നത് കാണാന്‍ വന്‍ജനാവലി പാലത്തിന്റെ ഇരുവശത്തും നെഹ്രു സ്റ്റേഡിയത്തിലുമായി തടിച്ച് കൂടിയിരുന്നു. പാലത്തില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലെ നിന്ന് മാത്രമെ ജനങ്ങളെ കാണാന്‍ അനുവദിച്ചുള്ളു. സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു.
ഇംപ്ലോഷന്‍ എന്ന രീതിയിലൂടെ സ്ഫോടനം നടത്താനായിരുന്നു ഉദ്ദേശിച്ചത്. പാലത്തിന്റെ ബീം, കോണ്‍ക്രീറ്റ് അടിത്തറ എന്നിവിടങ്ങളില്‍ നൈട്രോഗ്ലിസറിന്‍, ഡൈനാമിറ്റ് തുടങ്ങിയ വസ്തുക്കള്‍ സ്ഥാപിച്ച് സ്ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടത്.
എന്നാല്‍ ഇവ വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം. തിരുപ്പൂര്‍ കേന്ദ്രമായ മാഗ് ലിങ്ക് ഇന്‍ഫ്രാ പ്രൊജക്ട്സ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നതിന്റെ കരാര്‍ ഏറ്റെടുത്തത്. സ്ഫോടനം പരാജയപ്പെട്ടതോടെ പാളത്തിന്റെ സുരക്ഷയ്ക്ക് അടുക്കിയിരുന്ന മണല്‍ച്ചാക്കുകളും തടിക്കഷണങ്ങളും നീക്കി രാത്രിയോടെ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: