കണ്ണൂര്‍: കണ്ണൂരിലെ മാര്‍ക്സിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിന് ഇന്ന് അമ്പതാണ്ട്. അമ്പത് വര്‍ഷങ്ങള്‍പ്പുറം മാര്‍ക്സിസ്റ്റ് കൊലക്കത്തിയുടെ ആദ്യ ഇരയായ ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷകായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്റെ ബലിദാന ദിനം ഇന്ന്.
1969 ഏപ്രില്‍ 28ന് രാത്രിയാണ് തലശ്ശേരിയിലെ പാവപ്പെട്ട തയ്യല്‍ തൊഴിലാളിയായിരുന്ന വാടിക്കല്‍ രാമകൃഷ്ണനെ സംഘാദര്‍ശത്തില്‍ വിശ്വസിച്ചുവെന്ന ഒറ്റ കാരണംകൊണ്ട് അക്രമികള്‍ ഇല്ലാതാക്കിയത്. രാമകൃഷ്ണനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിക്കൊണ്ട് കേരളത്തില്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന നിണബലിക്ക് തുടക്കം കുറിക്കുകയായിരുന്നു. രാമകൃഷ്ണന്റെ കൊലപാതകമാണ് കേരളത്തിലെ ആദ്യത്തേത്.
തയ്യല്പണി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് അരിയും സാധനങ്ങളുമായി നടന്നു പോകുകയായിരുന്ന രാമകൃഷ്ണനെ ഇരുട്ടിന്റെ മറവില്‍ ഇല്ലാതാക്കുകയായിരുന്നു. കേസില്‍ പ്രതിയായിരുന്നു, അന്ന് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പഠിച്ചിരുന്ന മുഖ്യ മന്ത്രി പിണറായി വിജയന്. കേസ് പിന്നീട് തെളിവില്ലെന്ന് കണ്ട് കോടതി അവസാനിപ്പിച്ചെങ്കിലും തലശ്ശേരി കോടതിയിലെ റെക്കോഡ് മുറിയില്‍ പിണറായി പ്രതിയായ ആ കൊലക്കേസിന്റെ രേഖകള്‍ ഇപ്പോഴും പൊടിപിടിച്ചു കിടക്കുന്നുണ്ട്.
അന്ന് തുടങ്ങിയ കൊലപാതക പരമ്പര ഇപ്പോഴും തുടരുകയാണ്. ഇതുവരെ 87 സംഘപ്രവര്‍ത്തകര്‍ കണ്ണൂരില്‍ മാത്രം കൊലക്കത്തിക്കിരയായി. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ശൈലി അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് തെളിയിച്ചു കൊണ്ട് ഏറ്റവും ഒടുവില്‍ കാസര്‍കോട് ജില്ലയില്‍ രണ്ട് യുവാക്കളെ ഒന്നിച്ച് വെട്ടിനുറുക്കിക്കൊന്നതില്‍ എത്തി നില്‍ക്കുകയാണ് കമ്മ്യൂണിസ്റ്റ് ക്രൂരത. ജനാധിപത്യ സംവിധാനത്തെയാകെ അട്ടിമറിച്ചു കൊണ്ട് 50 വര്‍ഷങ്ങള്‍ക്കിപ്പുറവും ഭരണകൂട ഭീകരത സംസ്ഥാനത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ആദ്യ ബലിദാനിയായ വാടിക്കല്‍ രാമകൃഷ്ണന് ബലിദാന ദിനം ഇന്ന് ആചരിക്കുന്നത്.
ഏറ്റവുമൊടുവില്‍ ഏതാനും മാസം മുമ്പ് മാഹിയിലെ ഷമേജ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനും കൊലത്തിക്കിരയയി. സംഘാദര്‍ശങ്ങളില്‍ വിശ്വസിച്ചതിന്റെ പേരില്‍ സിപിഎമ്മുകാര്‍ കൊല്ലാകൊല ചെയ്ത നൂറുകണക്കിന് സംഘ പ്രവര്‍ത്തകരും കുടുംബങ്ങളുമാണ് വര്‍ഷങ്ങളായി ദുരിതംപേറി കണ്ണൂരില്‍ ജീവിതം നയിക്കുന്നത്. വാടിക്കല്‍ രാമകൃഷ്ണന്റെ ഭാര്യ ലീലയ്ക്ക് എഴുപതാം വയസ്സിലും ആ കൊലപാതകം നടുക്കുന്ന ഓര്‍മയാണ്. തലശ്ശേരി രണ്ടാം ഗെയിറ്റിന് സമീപം ആര്‍എല്‍ നിവാസില്‍ സഹോദരന് ഉണ്ണിയോടൊപ്പം ജീവിതം തള്ളി നീക്കുകയാണ് അവരിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: