കൊച്ചി: ധനലക്ഷ്മി ബോണ്ട് വിവാദത്തില്‍ നിന്ന് തലയൂരാന്‍ ശബരിമല ശാസ്താവിനെ മറയാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പിഎഫ് നിക്ഷേപത്തില്‍ നിന്ന് 150 കോടി രൂപ ധനലക്ഷ്മി ബാങ്കിന്റെ കടപ്പത്രത്തില്‍ നിക്ഷേപിച്ച സംഭവത്തിലാണ് ദേവസ്വം ബോര്‍ഡ് വിചിത്ര വിശദീകരണവുമായി ഹൈക്കോടതിയില്‍ എത്തിയത്.
പ്രളയവും യുവതീപ്രവേശനവിധിയും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് അയ്യപ്പന് മുന്‍കൂട്ടി കണ്ടതിനാലാണ് പിഎഫ് ഫണ്ടിലെ 150 കോടി രൂപ ബോണ്ടില്‍ നിക്ഷേപിച്ചതെന്ന് ബോര്‍ഡ് പറയുന്നു. ഇത് നികത്താന്‍ അയ്യപ്പന് തന്നെ തുറന്നുതന്ന വഴിയാണ് കടപ്പത്ര നിക്ഷേപമെന്നും ബോര്‍ഡ് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു.
വിവാദ തീരുമാനത്തിന് അയ്യപ്പനെ പഴിചാരി ബോര്‍ഡ് തലയൂരിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. പിഎഫ് നിക്ഷേപം തിരക്കിട്ട് പിന്‍വലിച്ച് ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടില്‍ നിക്ഷേപിച്ചത് ബോര്‍ഡിന്റെ സാമ്പത്തിക സുരക്ഷിതത്വം തകര്‍ക്കുമെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിലാണ് അയ്യപ്പനെ മറയാക്കിയുള്ള ബോര്‍ഡിന്റെ മറുപടി.
യുവതീപ്രവേശനം, പ്രളയം തുടങ്ങിയ പ്രതിസന്ധികള്‍ ഉണ്ടാകുന്നതിന് മുമ്പാണ് പിഎഫ് ഫണ്ടിലെ പണം ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടില്‍ നിക്ഷേപിക്കാന്‍ ബോര്‍ഡ് തീരുമാനമെടുത്തത്. തീരുമാനം വിവാദമായപ്പോഴാണ് ദേവസ്വം ബോര്‍ഡിന്റെ വിചിത്രനിലപാട്.
ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പി.എഫ്. നിക്ഷേപത്തില്‍ നിന്ന് 150 കോടി രൂപ ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടുകളില്‍ നിക്ഷേപിച്ചതിനെതിരെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കഴിഞ്ഞ ഒക്ടോബര്‍ 30ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്തരം ബോണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതിലെ നഷ്ടസാധ്യതകള്‍ പരിശോധിക്കാതെ തിടുക്കത്തില്‍ തീരുമാനമെടുത്തെന്നും ട്രഷറി നിക്ഷേപമടക്കമുള്ള ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിച്ചില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി കഴിഞ്ഞ ഫെബ്രുവരി 26ന് ഇതിനു ഹൈക്കോടതിയില്‍ നല്കിയ മറുപടിയിലാണ് ബോണ്ട് നിക്ഷേപിച്ചതിന്റെ ഉത്തരവാദിത്വം അയ്യപ്പന് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: