ആലപ്പുഴ: തിരുവല്ല മേപ്രാല്‍ പള്ളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ കളക്ടര്‍ ഞായറാഴ്ച ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തും. ആര്‍ഡിഒയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ച ശനിയാഴ്ചയും പരാജയപ്പെട്ടിരുന്നു.
ഞായറാഴ്ച ഓര്‍ത്തഡോക്സ് വിഭാഗം പള്ളിക്കകത്തും യാക്കോബായ വിഭാഗം പുറത്തും കുര്‍ബാന നടത്തി. നിശ്ചയിച്ച ആരാധന സമയം കഴിഞ്ഞിട്ടും ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ നിന്നും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് യാക്കോബായ വിഭാഗം പുറത്ത് പ്രതിഷേധിക്കുകയായിരുന്നു.
അനുകൂല കോടതി വിധിയുണ്ടെന്നും വിശ്വാസികള്‍ക്ക് ആര്‍ക്കു വേണമെങ്കിലും ശുശ്രൂഷകളില്‍ പങ്കെടുക്കാമെന്നും ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പ്രതികരിച്ചു. എന്നാല്‍ കാലങ്ങളായി ശുശ്രൂഷ നടത്തിവന്നിരുന്ന പള്ളിയില്‍ ആരാധന സ്വാതന്ത്ര്യം അനുവദിക്കാത്തത് നീതി നിഷേധമാണെന്നും തിങ്കഴളാഴ്ച കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും യാക്കോബായ വിഭാഗം വ്യക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: