തൃശൂര്‍: തെരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ട് ചെയ്യാനെത്തിയ നടിയോടൊപ്പം പോളിങ് ബൂത്തില്‍ സെല്‍ഫിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. സംഭവത്തെക്കുറിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ടി.വി. അനുപമ റിപ്പോര്‍ട്ട് തേടി. വിവാദ പോളിങ് ബൂത്തിന്റെ ചുമതലയുള്ള അസി. റിട്ടേണിങ് ഓഫീസറോടാണ് (എആര്‍ഒ) റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം നിയമവശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടിയെടുക്കുമെന്ന് കളക്ടര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
നടി മഞ്ജു വാര്യരോടൊപ്പമാണ് പോളിങ് ഉദ്യോഗസ്ഥര്‍ സെല്‍ഫിയെടുത്ത് വിവാദത്തിലായത്. പഴുവില്‍ പുള്ള് ജിഎല്‍പി സ്കൂളിലെ ബൂത്തില്‍ നടി വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥരുടെ സെല്‍ഫി. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
പ്രിസൈഡിങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള മൂന്നു പേരാണ് മഞ്ജുവാര്യരോടൊപ്പം ഫോട്ടോയില്‍. രണ്ടു വനിതാ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സെല്‍ഫിയെടുക്കുന്നത് പുരുഷ ഉദ്യോഗസ്ഥന്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നടിയോടൊപ്പം ഫോട്ടോയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു സമൂഹമാധ്യമങ്ങളില്‍.
നടിയെ നേരില്‍ കണ്ടതിന്റെ ആവേശത്തില്‍ തങ്ങളുടെ ചുമതല മറന്ന് പ്രവര്‍ത്തിച്ച പോളിങ് ഉദ്യോഗസ്ഥരുടെ നടപടിയെ ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്. പോളിങ് ബൂത്തിനുള്ളില്‍ ഫോട്ടോയെടുക്കുന്നതിന് നിയമപരമായി അനുമതിയില്ലെന്നിരിക്കേ ഉദ്യോഗസ്ഥരുടെ കൃത്യവിലോപം വ്യാപക വിമര്‍ശനത്തിനിടയാക്കി.
നിരവധി വോട്ടര്‍മാര്‍ പുറത്ത് കാത്തുനില്ക്കേ ഇവര്‍ക്കു മുന്നില്‍ വച്ച് പോളിങ് സ്റ്റേഷനുള്ളില്‍ നടിയോടൊപ്പം ഫോട്ടോയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ ആവശ്യം. പോളിങ് ഉദ്യോഗസ്ഥര്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടും നടപടിയെടുക്കാത്ത അധികൃതര്‍ക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ന്നു.
പോളിങ് ഉദ്യോഗസ്ഥരുടെ സെല്‍ഫി സംബന്ധിച്ച വാര്‍ത്തയും സെല്‍ഫി ഫോട്ടോയും പത്ര-ദൃശ്യ മാധ്യമങ്ങളില്‍ വന്നപ്പോഴാണ് ജില്ലാ ഭരണകൂടം ഇക്കാര്യം അറിഞ്ഞത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം ചുമതലയുള്ള അസി. കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ വിഷയം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്നാണ് വിവാദ വിഷയത്തില്‍ എആര്‍ഒയോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടിയത്.
സെല്‍ഫിയെടുത്ത പോളിങ് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ നിന്ന് അധികൃതര്‍ വിശദീകരണം തേടും. നടിയോടൊപ്പമുള്ള പോളിങ് ഉദ്യോഗസ്ഥരുടെ സെല്‍ഫി നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് കളക്ടര്‍ പറഞ്ഞു. മാധ്യമങ്ങളിലെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് എആര്‍ഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിയമവശങ്ങള്‍ പരിശോധിച്ചതിനു ശേഷം ഉടനെ നടപടിയെടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: