ചേര്‍ത്തല: ഒന്നേകാല്‍ വയസ്സുള്ള പെണ്‍കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. അമ്മ അറസ്റ്റില്‍. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെ മകള്‍ ആദിഷയുടെ മരണവുമയി ബന്ധപ്പെട്ടാണ് അമ്മ ആതിര (24)യെ പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടുജോലിക്കിടെ കുഞ്ഞ് കരഞ്ഞതോടെ ദേഷ്യം സഹിക്കാതെ കുട്ടിയുടെ വായ പൊത്തിപ്പിടിക്കുകയായിരുന്നെന്ന് ആതിര പോലീസിന് മൊഴി നല്കി. മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ആസൂത്രിതമായ നീക്കമാണോ മറ്റെന്തെങ്കിലും കാരണം ഇതിന് പിന്നിലുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ ഇതെല്ലാം അറിയാനാകൂ എന്ന് പോലീസ് പറഞ്ഞു. ഇവരുടെ കുടുംബ പശ്ചാത്തലവും അന്വേഷണപരിധിയിലുണ്ട്.
സംഭവസമയം ഷാരോണും അമ്മയും ജോലിക്ക് പോയിരിക്കുകയായിരുന്നു. അച്ഛന് ബൈജുവും ആതിരയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് 12.30 വരെ കുട്ടി സമീപത്ത് കളിച്ച് നടന്നിരുന്നു. അവിടെ നിന്നാണ് ആതിര കുഞ്ഞിനെ വീടിനുള്ളിലേക്ക് കൊണ്ടുപോയത്. പിന്നീട് ബൈജുവിന്റെ സമീപത്തിരുന്ന് കളിക്കുകയായിരുന്ന കുട്ടിയെ ആതിര ബലമായി മുറിക്കകത്തേക്ക് കൊണ്ടുപോയി ഉറക്കി. പിന്നീടാണ് കുട്ടിയുടെ കരച്ചില് കേട്ട് വീടിനുള്ളിലേക്ക് കയറി വായ പൊത്തിപ്പിടിച്ചത് എന്നാണ് ആതിര പറയുന്നത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ആതിരയും അയല്‍വാസികളും ചേര്‍ന്ന് ചലനമില്ലാത്ത കുട്ടിയെ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ കുട്ടി മരിച്ചിരുന്നു. മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ പട്ടണക്കാട് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. പ്രദേശവാസികളില്‍ നിന്നടക്കം മൊഴിയെടുത്ത്, സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
തുടക്കം മുതല്‍ ആതിര സംശയത്തിന്റെ നിഴലിലായിരുന്നു. ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ശ്വാസംമുട്ടിയാണ് മരണമെന്ന് സ്ഥിരീകരിച്ചു. മൃതദേഹം സംസ്കരിച്ച ശേഷം ഷാരോണിനെയും ആതിരയേയും അച്ഛനമ്മമാരായ ബൈജുവിനെയും പ്രിയയെയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ആതിര കുറ്റം സമ്മതിക്കുകയായിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: