കണ്ണൂര്‍: ഭീകരാക്രമണം നടക്കുന്ന പ്രദേശത്തുപെട്ടുപോയവരെപ്പോലെയാണ് കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ അവസ്ഥയെന്ന അനുഭവക്കുറിപ്പ് ശ്രദ്ധേയമാവുന്നു.
ജില്ലയില്‍ പ്രിസൈഡിംഗ് ഓഫീസറായിരുന്ന ഒരു ഉദ്യോഗസ്ഥന്റെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നു. ശ്രീലങ്കയിലെയും ന്യൂസിലന്റിലേയും സിറിയയിലേയും ഭീതിദമുഹൂര്‍ത്തത്തില്‍ അകപ്പെട്ടുപോയവരുടെ വാര്‍ത്തകള്‍ വായിച്ചിട്ടേയുള്ളൂ. അതേ അനുഭവം തന്നെയായിരിക്കും ഈ നിമിഷം ഓരോ തെരഞ്ഞെടുപ്പുദ്യോഗസ്ഥനും അനുഭവിക്കുന്നുണ്ടാകുക എന്നാണ് കുറിപ്പില്‍ പറയുന്നത്.
പൂര്‍ണരൂപം: പയ്യന്നൂര്‍, കല്യാശ്ശേരി തുടങ്ങിയ മണ്ഡലങ്ങളില്‍ പോളിങ് ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു ഇക്കഴിഞ്ഞ ജനാധിപത്യത്തിന്റെ ഉത്സവച്ചടങ്ങില്‍ ഞാനും. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ പവറും അറസ്റ്റു ചെയ്യാനും വെടിവെയ്ക്കാന്‍ ഉത്തരവിടാനും തെരഞ്ഞെടുപ്പു തന്നെ മാറ്റിവെയ്ക്കാന്‍ നിര്‍ദ്ദേശിക്കാനും അധികാരമുള്ള പ്രിസൈഡിംഗ് ഓഫീസറായി. സഹ ഉദ്യോഗസ്ഥരും ജനാധിപത്യ പ്രക്രിയയുടെ ഭാഗഭാക്കാവുന്നതിന്റെ ത്രില്ലില്‍ തന്നെയായിരുന്നു. മുന്‍കാലങ്ങളിലെല്ലാം 95 ശതമാനത്തിനു മുകളില്‍ പോളിങ് നടന്ന ബൂത്തായതിനാല്‍ നാട്ടുകാരുടെ സാമൂഹ്യബോധത്തെ ആദരവോടെ കണ്ടുകൊണ്ടാണ് സ്ഥലത്തെത്തിയത്. തലേ ദിവസവും രാവിലെ മോക് പോളിംഗ് സമയത്തും ഒക്കെ മികച്ച സഹകരണം. ഇടത് ഏജന്റുമാര്‍ ജീവന്മരണ കാര്യമായി അതീവ ജാഗ്രതയോടെയും വലത് ഏജന്റുമാര്‍ ചടങ്ങായും ബൂത്തിലിരുന്ന് ഉച്ചവരെ നടപടിക്രമങ്ങളില്‍ പങ്കു ചേര്‍ന്നു. ഉച്ചയ്ക്ക് ശേഷം ഖദറുകാര്‍ മുങ്ങിയതോടെ ഇടത്, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരായി പ്രമുഖ സഖാക്കന്മാര് അകത്തും എന്തിനും തയാറായി സഹ സഖാക്കള്‍ പുറത്തുമായി അക്ഷൗഹിണി തയാറാകുന്നതു കണ്ടപ്പോള്‍ എന്തൊക്കെയോ മണക്കാന്‍ തുടങ്ങി. പിന്നീട് കടന്നു വന്ന വോട്ടര്‍മാരുടെ കൈയിലെ ഐഡന്റിറ്റി കാര്‍ഡുകളിലെ ഫോട്ടോകള്‍ മങ്ങി വരാന്‍ തുടങ്ങി. പിന്നീട് കണ്ട മുഖങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ തിരിച്ചയച്ചു. അതിനനുസരിച്ച് പുറത്തെ അക്ഷൗഹിണി സന്നദ്ധരാവുന്നതും അകത്തെ ഏജന്റുമാര്‍ കാഹളം മുഴക്കുന്നതിനായി തയാറാകുന്നതും കണ്ടു. പിന്നീടുള്ള സാഹചര്യം വിവരണാതീതമാണ്. ഒറ്റപ്പെട്ട ദ്വീപില്‍ വെടിയൊച്ചകള്‍ക്കു നടുവില്‍ നിസ്സഹായരാവേണ്ടി വരുന്ന മനുഷ്യാവസ്ഥയുമായി ഉദ്യോഗസ്ഥരായ ഞങ്ങള്‍. ശ്രീലങ്കയിലെയും ന്യൂസിലന്റിലേയും സിറിയയിലേയും ഭീതിദമുഹൂര്‍ത്തത്തില്‍ അകപ്പെട്ടുപോയവരുടെ വാര്‍ത്തകള്‍ വായിച്ചിട്ടേയുള്ളൂ. അതേ അനുഭവം തന്നെയായിരിക്കും ഈ നിമിഷം ഓരോ തെരഞ്ഞെടുപ്പുദ്യോഗസ്ഥനും അനുഭവിക്കുന്നുണ്ടാകുക.
പിന്നീട് ശതമാനം കുത്തനെ അതിന്റെ രാഷ്ട്രീയ ബോധത്തിന്റെ പടവുകള്‍ കയറി ഉയരുകയായിരുന്നു. ഞങ്ങളെ പഴിചാരാന്‍ കുറ്റങ്ങളൊരുപാടുണ്ടാകാം. കൃത്യമായി ഐഡന്റിറ്റി പരിശോധിച്ച് മാത്രം വോട്ടര്‍മാരെ കടത്തിവിട്ടാല്‍ പോരായിരുന്നോ, ഇലക്ഷന് കമ്മീഷന് പകുത്തു തന്ന അധികാരങ്ങള്‍ ഉപയോഗിച്ചു കൂടായിരുന്നോ, പോലീസിന്റെ സേവനം ഏതു നിമിഷവും ലഭ്യമായിരുന്നില്ലേ, അല്ലെങ്കില്‍ തെരഞ്ഞെടുപ്പു തന്നെ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചുകൂടേ?
ശരിയാണ് സാര്‍, തെറ്റുകാര്‍ ഞങ്ങള്‍ തന്നെയാണ്. ഞങ്ങളുടെ കുടുംബപരവും ഔദ്യോഗികവുമായ കാര്യങ്ങളൊക്കെ അന്വേഷിച്ചറിഞ്ഞിട്ടുണ്ടെന്നും ജീവിക്കേണ്ടതിവിടെത്തന്നെയാണെന്ന് ഓര്‍മ്മ വേണമെന്നും ഭീഷണിപ്പെടുത്തുന്നവര്‍ക്കു മുന്നില്‍, പുറത്ത് സര്‍വ്വ സന്നദ്ധരായി നില്ക്കുന്ന ദുര്ഭൂതഗണങ്ങള്ക്കു നടുവില്‍ ഞങ്ങളാ തെറ്റു ചെയ്തു. ഇനി, നിയമരഹിതമായി ഒന്നും നടന്നില്ല എന്ന് ഞാനെഴുതി വച്ച റിപ്പോര്‍ട്ട് കോടതി കയറുന്ന കാലമുണ്ടായേക്കാം. ഏഴാം കടലിനക്കരെ നിന്നും പരലോകത്തു നിന്നും വോട്ടു ചെയ്യാനെത്തിയവരെ ബൂത്തില്‍ പ്രവേശിപ്പിച്ചതിനെച്ചൊല്ലി നീതിപീഠം ശകാരിച്ചേക്കാം. അപ്പോഴും ഞങ്ങള്‍ നിസ്സഹായരായിരിക്കും. കാരണം ഞങ്ങള്‍ക്ക് ജീവിക്കണം. ഞങ്ങള്‍ക്കറിയേണ്ടത്, മാധ്യമങ്ങള്‍ ശതമാനക്കണക്ക് ആഘോഷമാക്കി മാറ്റുമ്പോള്‍ ഈയവസ്ഥ അന്വേഷിക്കാത്തതെന്ത് എന്നാണ്.
ഒടുവില്‍ ശതമാനം 95 കടത്തിവിട്ടതിന്റെ അഭിമാനബോധത്തോടെ നേതാക്കളും ജനാധിപത്യത്തെ പെട്ടിയിലാക്കി പൂട്ടിക്കെട്ടിയതിന്റെ താല്‍ക്കാലിക ആശ്വാസത്തില്‍ ഞങ്ങളും പരസ്പരം ഹസ്തദാനം ചെയ്ത് പിരിയുമ്പോള്‍ ഇനിയിത്തരം സ്ഥലത്തേക്ക് നിയോഗിക്കപ്പെടരുതേ എന്ന പ്രാര്‍ത്ഥന ഞങ്ങളില്‍ തുടിക്കുന്നുണ്ടായിരുന്നു.
മടക്കയാത്രയില്‍ തൊട്ടടുത്ത ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍, അന്ന് ഉച്ചവരെ ഇടത് ബോധം ത്രസിച്ചിരുന്ന ഹൃദയത്തില്‍ നിന്ന് ആത്മാര്‍ത്ഥമായ ശബ്ദം പുറത്തേക്കിട്ട് എന്നോട് അടക്കം പറഞ്ഞു. ഇത്രയും കാലം ഇവര്‍ക്ക് വോട്ടു ചെയ്തയാളാ ഞാന്‍. ഇനിയെനിക്കതിന് സാധിക്കൂല. ബംഗാളും ത്രിപുരയും പോലെ കേരളത്തിലും മാറ്റം വരും എന്നത് തീര്‍ച്ചയാ, അതിന്റെ ലക്ഷണമാ ഈ കാണുന്നത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് ബൂത്തുകളിലെ എട്ട് ഉദ്യോഗസ്ഥര്‍ക്കും അതു തന്നെയായിരുന്നു ഉത്തരം എന്ന് മനസ്സിലായപ്പോള്‍ ചിന്തയില്‍ അതു തന്നെയാണ് വന്നത്.
‘വരും മാറ്റം തീര്‍ച്ചയായും. ഉച്ചയ്ക്ക് മുമ്പ് സഖാക്കന്മാര് കൊണ്ടുവന്ന തൊണ്ണൂറിനടുത്ത് പ്രായമുള്ള അമ്മൂമ്മ സഹായിയായി വന്ന ചെറുപ്പക്കാരന് വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് ബൂത്തിനകത്ത് ഒച്ചത്തില്‍ വിളിച്ചു പറഞ്ഞതില്‍ എല്ലാമുണ്ടായിരുന്നു. ‘എന്റെ വോട്ട് കത്തിക്ക് കുത്തിക്കൂട, കേട്ട്വാ മോനേ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: