ആലപ്പുഴ: മൂന്നു മാസമായി വിദേശത്തുള്ള യുവതിയുടെ പേരില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതായി ആരോപണം. കുറത്തികാട് സെന്റ് ജോണ്‍സ് എംഎസ്സി യുപി സ്കൂളിലെ 77-ാം നമ്പര്‍ ബൂത്തിലാണിത്. സിപിഎം പ്രാദേശിക നേതാവിന്റെ മരുമകളായ യുവതി ഭര്‍ത്താവിനൊപ്പം വിദേശത്താണ്.
ഇവരുടെ പേരില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടെടുപ്പ് ദിവസം വൈകീട്ട് നാലോടെ ഒരു യുവതി എത്തി. പോളിങ് ബൂത്തിലെ ഏജന്റുമാരില്‍ ഒരാള്‍ ലിസ്റ്റിലെ ചിത്രവും വന്ന ആളും തമ്മില്‍ വ്യത്യാസം ഉണ്ടെന്ന് സംശയം പ്രകടിപ്പിച്ചു. എന്നാല്‍, സിപിഎം പ്രാദേശിക നേതാവ് കൂടിയായ ഏജന്റ്, വന്നത് തന്റെ മരുമകളാണെന്ന് പറഞ്ഞതോടെ ആദ്യം എതിര്‍ത്ത ആള് മൗനം പാലിച്ചു. ആരും എതിര്‍ക്കാത്തതിനാല്‍ യുവതി വോട്ടുചെയ്തു മടങ്ങി.
വോട്ടെടുപ്പിനുശേഷം അന്വേഷിച്ചപ്പോഴാണ് വോട്ടര്‍പട്ടികയില്‍ പേരുള്ളയാള്‍ മൂന്നു മാസമായി വിദേശത്താണെന്ന് മനസ്സിലായത്. കള്ളവോട്ടിനെതിരേ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.
അതിനിടെ, കായംകുളത്ത് സിപിഐ നേതാവായ നഗരസഭാ കൗണ്‍സിലര്‍ ഇരട്ട വോട്ട് ചെയ്തെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ ഇന്ന് പരാതിക്കാരന്റേയും ആരോപണവിധേയന്റെയും മൊഴി രേഖപ്പെടുത്തും. സിപിഐ നേതാവ് ജലീല്‍ എസ്. പെരുമ്പളത്ത് (മുഹമ്മദ് ജലീല്‍) രണ്ട് ബൂത്തുകളില്‍ വോട്ടുകള്‍ ചെയ്തുവെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഇലക്ഷന് ഏജന്റ് അഡ്വ. ജോണ്സണ് എബ്രഹാം കളക്ടര്‍ക്കും പോലീസിനും പരാതി നല്‍കിയിരുന്നു.
ഒന്നാംകുറ്റി നെല്ല് ഗവേഷണ കേന്ദ്രത്തിലെ 89-ാം നമ്പര്‍ ബൂത്തിലും കൊയ്പ്പള്ളികാരാഴ്മ സ്കൂളിലെ 82-ാം നമ്പര്‍ ബൂത്തിലും ഒരേ പേരില്‍ വോട്ട് ചെയ്തെന്നാണ് പരാതി. 89-ാം നമ്പര്‍ ബൂത്ത് പരിധിയിലേക്ക് നാല് മാസം മുമ്പാണ് ജലീല്‍ താമസമായത്. തുടര്‍ന്ന് ഇവിടെ വോട്ടര്‍പ്പട്ടികയില്‍ അഡീഷണലായി 800-ാം നമ്പറായി പേര് ചേര്‍ത്ത് പുതിയ തിരിച്ചറിയല്‍ കാര്‍ഡും സംഘടിപ്പിച്ചു.
അതേസമയം, കുടുംബവീടായ കാഞ്ഞിക്കലേത്ത് പരിധിയില്‍ വരുന്ന 82-ാം നമ്പര്‍ ബൂത്തില്‍ 636-ാം നമ്പരായി നേരത്തെ വോട്ടും തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിരുന്നതായി യുഡിഎഫ് നല്കിയ പരാതിയില്‍ പറയുന്നു. കുടുംബവീട്ടിലെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാതെ രണ്ടാമത്തെ സ്ഥലത്ത് വോട്ട് ചേര്‍ത്തതും തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങിയതുമാണ് വിവാദമായത്. എന്നാല്‍ 89-ാം നമ്പര്‍ ബൂത്തില്‍ മാത്രമേ താന്‍ വോട്ട് ചെയ്തിട്ടുള്ളുവെന്നും, 82-ാം ബൂത്തില്‍ തനിക്ക് പകരം യുഡിഎഫുകാരാകാം വോട്ട് ചെയ്തതുമെന്നാണ് ജലീലിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: