തിരുവനന്തപുരം: കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റ് എടുത്തു സ്റ്റേജ് കാരിയര്‍ ആയി അനധികൃത സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചിരുന്നെങ്കിലും ഗതാഗത സെക്രട്ടറി ഇറക്കിയ സര്‍ക്കുലര്‍ അനധികൃത സര്‍വീസുകളെ സഹായിക്കുന്ന രീതിയിലാണെന്ന് കെഎസ്ടിഇഎസ് (ബിഎംഎസ്). ആയിരക്കണക്കിന് ബസുകള്‍ സമാന്തര സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ആരോപണവിധേയരായ സര്‍വീസുകാരുടെ ഏതാനും സര്‍വീസുകള്‍ പിടിച്ചെടുക്കുകയും കുറച്ച് ഓഫീസുകള്‍ മാത്രം റെയ്ഡ് ചെയ്തു അടപ്പിക്കുകയും ചെയ്തത് പ്രഹസനമാണ്.
കെഎസ്ആര്‍ടിസി ഡിപ്പോയുടെ 500 മീറ്റര്‍ അകലെ ബുക്കിങ് കൗണ്ടറുകളും ഓരോ അമ്പതു കിലോമീറ്ററിലും വിശ്രമകേന്ദ്രങ്ങളും, ഡിപ്പോകളും തുടങ്ങാനുള്ള അനുവാദമാണ് ഈ ഉത്തരവിലൂടെ സമാന്തര സര്‍വീസിന് നല്‍കിയത്. ഇതിലൂടെ കോണ്‍ട്രാക്ട് പെര്‍മിറ്റ് എടുത്ത വാഹന മുതലാളിമാര്‍ക്ക് പിന്‍വാതിലിലൂടെ സ്റ്റേജ് ക്യാരേജ് സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയാണ്. ലാപ്റ്റ് പെര്‍മിറ്റ് എന്ന ടൂര്‍ ആന്‍ഡ് ഗൈഡ് പെര്‍മിറ്റിന്റെ മറവില്‍ കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ അനധികൃത സ്വകാര്യ ബസ് മുതലാളിമാര്‍ക്ക് വില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
കൂടുതല്‍ ലക്ഷ്വറി ബസുകള്‍ വാങ്ങി പുതിയ ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങി കെഎസ്ആര്‍ടിസിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഇതിന്റെ മറവില്‍ ആരോപണവിധേയനായ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയുടെ കൂടുതല്‍ ബസുകള്‍ വാടകയ്ക്കെടുത്ത് അവര്‍ക്ക് ലാഭം ഉണ്ടാക്കാനുള്ള നീക്കവും നടക്കുന്നു. കെഎസ്ആര്‍ടിസിയെ തകര്‍ത്ത്, ജനങ്ങളെ സ്വകാര്യ ബസുകളുടെ ചൂഷണത്തിനു വിധേയമാക്കുന്ന ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് പിന്‍വലിക്കണമെന്നും കെഎസ്ടിഇഎസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിവാദ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: