സംസ്ഥാനത്തെ പ്ലസ്ടു കോഴ്സിനുള്ള പ്രവേശനത്തിന്റെ തെറ്റായ ചില മാനദണ്ഡങ്ങള്‍ മൂലം അര്‍ഹരായ അനേകം കുട്ടികള്‍ക്ക്, ആഗ്രഹിക്കുന്ന സ്കൂളില്‍ പ്രവേശനം ലഭിക്കാത്ത സ്ഥിതിയാണ്. എ പ്ലസ് ഗ്രേഡിന് 9 പോയിന്റ്, എ ഗ്രേഡിന് 8 പോയിന്റ് എന്ന ക്രമത്തിലാണ് നല്‍കുന്നത്. പത്ത് എ പ്ലസ് ഉള്ള കുട്ടിക്കു ലഭിക്കാവുന്ന പരമാവധി പോയിന്റ് 90 ആണ്. അപേക്ഷിക്കുന്ന കോംബിനേഷനിലെ വിഷയങ്ങളുടെ പോയിന്റ് വീണ്ടും കൂട്ടിയാണ് റാങ്ക് ലിസ്റ്റ് ഇടുന്നത്.
ഇതിന്റെയൊപ്പം, അതേ സ്കൂളില്‍ പഠിച്ചതാണെങ്കില്‍ 5 പോയിന്റ്, അതേ പഞ്ചായത്തിലെ വിലാസമാണെങ്കില്‍ 5 പോയിന്റ്, അതേ താലൂക്കെങ്കില് 2 പോയിന്റ് എന്നിങ്ങനെ അധികമായി നല്‍കുന്നത് നീതീകരിക്കാനാവില്ല. പത്താം ക്ലാസില്‍ പത്ത് എ പ്ലസ് വാങ്ങിയ കുട്ടി തൊട്ടടുത്ത പഞ്ചായത്തിലെ സ്കൂളില്‍ പ്ലസ്ടുവിന് ചേരാന്‍ ശ്രമിച്ചാല്‍, ആ സ്കൂളിലെ, എപ്ലസ് ഒന്നുമില്ലാത്ത കുട്ടിയേക്കാള്‍ പിന്നിലാവുന്നു.
എ ഗ്രേഡ് മാത്രമുള്ള കുട്ടിക്ക് പ്രവേശനം ലഭിക്കുമ്പോള്‍, എപ്ലസ് മാത്രമുള്ളവര്‍ പുറത്താവുന്നു. ജില്ലാ / താലൂക്ക് അതിര്‍ത്തികളിലും പഞ്ചായത്ത് അതിര്‍ത്തികളിലും ഉള്ള കുട്ടികള്‍ക്കാണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതല്‍. എല്ലാ സ്കൂളുകളിലെയും പ്ലസ് ടു ഒരേ നിലവാരമുള്ളവയല്ല. മാത്രമല്ല, പ്ലസ് ടു ഇല്ലാത്ത സ്കൂളുകളിലും അണ് എയ്ഡഡ് പ്ലസ്ടു മാത്രമുള്ള സ്കൂളുകളിലും പത്താം ക്ലാസ് പഠിച്ചവര്‍ക്ക്, നല്ല സ്കൂളില്‍ പ്ലസ്ടു പഠിക്കേണ്ടേ ? കുട്ടികള്‍ക്ക് അവരാഗ്രഹിക്കുന്ന സ്കൂളില്‍ പഠിക്കാന്‍ അവസരം നിഷേധിക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമായതിനാല്‍ , അതേ സ്കൂള്‍/ പഞ്ചായത്ത് / താലൂക്ക് എന്നിവയ്ക്കുള്ള അധിക പോയിന്റ് നിര്‍ത്തലാക്കണം.
പല പല ഇനങ്ങളില്‍ ഗ്രേസ് മാര്‍ക്ക് ചേര്‍ത്ത് പത്തില്‍ ഗ്രേഡ് ലഭിച്ച കുട്ടികള്‍ക്ക് പ്ലസ്ടു പ്രവേശനത്തിന് അതേ ഇനത്തിന് അധികമാര്‍ക്ക് നല്കുന്ന രീതി, ഒരു ഗ്രേസ് മാര്‍ക്കുമില്ലാതെ ഉയര്‍ന്ന വിജയം നേടുന്ന കുട്ടികളോടുള്ള വെല്ലുവിളിയാണ്. ഈ വര്‍ഷത്തെ പ്ലസ്ടു പ്രവേശന പ്രോസ്പെക്ടസില്‍ ഈ മാറ്റങ്ങള്‍ അടിയന്തരമായി ഉള്‍പ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.
ജോഷി ബി. ജോണ്‍,
കൊല്ലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: