കൊളംബോ: ശ്രീലങ്കയില്‍ 250 പേരുടെ ജീവനെടുത്ത സ്ഫോടനപരമ്പരയുടെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിമിന്റെ അച്ഛനും രണ്ട് സഹോദരന്മാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം 15 പേര് കൊല്ലപ്പെട്ട ഏറ്റുമുട്ടലിലാണ് സയ്നീ ഹാഷിം, റില്‍വാന്‍ ഹാഷിം, പിതാവ് മുഹമ്മദ് ഹാഷിം എന്നിവരെ കൊന്നത്.
ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീടു തകര്‍ത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ മൂവരെയും കൊന്നുവെന്നാണ് വിവരം.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയ്ക്ക് തൊട്ടുപിന്നാലെ മുഴുവന്‍ അമുസ്ലീങ്ങളും കൊല്ലപ്പെടേണ്ടവരാണെന്ന് സഹ്റാന്‍ ഹാഷിം പ്രഖ്യാപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതില്‍ ഹാഷിമിനൊപ്പമുള്ളവരില് മൂന്ന് പേരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ തന്നെയാണ് ദൃശ്യത്തിലുള്ളതെന്ന് ഹാഷിമിന്റെ സഹോദരീ ഭര്‍ത്താവ് നിയാസ് ഷെരീഫും സ്ഥിരീകരിച്ചു.
അതേസമയം, ഈസ്റ്റര്‍ ദിനത്തില്‍ ഷാങ്ക്രി ലാ ഹോട്ടലില്‍ നടന്ന സ്ഫോടനത്തില്‍ സഹ്റാന്‍ ഹാഷിമായിരുന്നു ചാവേറെന്നും ഇയാള്‍ മരിച്ചതായും ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ഫോടന പരമ്പരയെത്തുടര്‍ന്ന് പ്രാദേശിക ഇസ്ലാമിക ഭീകര സംഘടനകളിലെ അംഗങ്ങളെ കണ്ടെത്തി വകവരുത്താന്‍ 10,000 പട്ടാളക്കാരെയാണ് ശ്രീലങ്ക വിന്യസിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: