അഹമ്മദാബാദ്: പെപ്സിക്കെതിരെ നിയമപോരാട്ടത്തിനിറങ്ങിയ ഉരുളക്കിഴങ്ങ് കര്‍ഷകരെ പിന്തുണച്ച് ഗുജറാത്ത് സര്‍ക്കാര്‍. കേസില്‍ കക്ഷി ചേരുമെന്നും കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പെപ്സി കോ പുറത്തിറക്കുന്ന ലെയ്സ് ചിപ്സ് തയാറാക്കാന്‍ ഉപയോഗിക്കുന്ന തരം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതില്‍ നിന്ന് കര്‍ഷകരെ വിലക്കുന്ന തരത്തിലാണ് പെപ്സി നിയമനടപടിക്കൊരുങ്ങിയത്.
നാലു കോടിയിലേറെ രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്സി ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ചതോടെയാണ് പ്രശ്നം സജീവമായത്. അടിയന്തരമായി ഉന്നതതല യോഗം ചേര്‍ന്ന് കര്‍ഷകര്‍ക്കായി ഇടപെടാന്‍ മുഖ്യമന്ത്രി വിജയ് രൂപാനി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് നിയമ, കാര്‍ഷിക വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. പെപ്സിക്കെതിരെ കോടതിയെ സമീപിച്ച നാലു കര്‍ഷകര്‍ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് യോഗത്തിനു ശേഷം ഉന്നത ഉഗ്യോഗസ്ഥന് പറഞ്ഞു. കേസില്‍ കക്ഷി ചേരും. വിത്തിനങ്ങളുടെ സംരക്ഷണത്തിനും കര്‍ഷകരുടെ അവകാശങ്ങള്‍ക്കുമായുള്ള അതോറിറ്റി പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്. കര്‍ഷകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ഉദ്യോഗസ്ഥന് വിശദീകരിച്ചു.
അഹമ്മദാബാദ് കോടതി അടുത്ത മാസം പന്ത്രണ്ടിന് കേസ് പരിഗണിക്കും. നിലവില്‍ കര്‍ഷകരുടെ കൈവശമുള്ള സ്റ്റോക് കൈമാറുന്നതടക്കമുള്ള ഒത്തുതീര്‍പ്പ് ഉപാധികള്‍ പെപ്സി മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍, ഇത് അംഗീകരിക്കുന്ന കാര്യം കര്‍ഷകര്‍ക്ക് തീരുമാനിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനിക്കുന്നതെങ്കില്‍ ആവശ്യമായ എല്ലാ സഹായവും നല്‍കാനും കര്‍ഷകര്‍ക്കു പിന്നില്‍ ഉറച്ചു നില്‍ക്കാനുമാണ് ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: