പത്തനംതിട്ട: ശബരിമലയിലെ ആചാരലംഘനത്തിനെതിരെ ഭക്തജനങ്ങള്‍ നടത്തിയ നാമജപ യാത്രയില്‍ പങ്കെടുത്ത അദ്ധ്യാപികയുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്. വള്ളിക്കോട് ഗവ. എല്‍പി സ്കൂള്‍ അദ്ധ്യാപിക പി.കെ. ഗായത്രീദേവിയെയാണ് ചട്ടലംഘനത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തത്. ഇതിനെതിരെ നല്കിയ പരാതിയിലാണ് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്ഷന് പിന്‍വലിച്ചു.
ജനുവരി മൂന്നിന് പത്തനംതിട്ട-വള്ളിക്കോട് കോട്ടയം ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച നാമജപ യാത്രയില്‍ പങ്കെടുത്തതിനാണ് അദ്ധ്യാപികയെ സസ്പെന്‍ഡ് ചെയ്തത്. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത് സര്‍ക്കാരിനും, മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം മുഴക്കിയെന്ന കാരണം പറഞ്ഞായിരുന്നു സസ്പെന്ഷന്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയെന്നു കാട്ടി വള്ളിക്കോട് കൃഷ്ണവില്ലയില്‍ കൃഷ്ണ ശേഖര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലും ചട്ടലംഘനം നടന്നതായി കണ്ടെത്തിയിരുന്നത്രെ.
ഉത്തരവിനെതിരെ ഗായത്രീദേവി അഡ്മിന്സ്ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നല്കി. സസ്പെന്ഷന് കാരണമായി പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി. തുടര്‍ന്നാണ് സസ്പെന്ഷന് ഉത്തരവ് റദ്ദാക്കിയത്. നാമജപയജ്ഞത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അദ്ധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചത് രാഷ്ട്രീയപ്രേരിതമാണെന്ന് വ്യാപകമായി അഭിപ്രായം ഉയര്‍ന്നിരുന്നു. നടപടി പിന്‍വലിക്കണമെന്ന് വിവിധ അദ്ധ്യാപക സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: