ദുബായ്: മിശ്രവിവാഹിതരായ ദമ്പതികളുടെ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനു വേണ്ടി രാജ്യത്തെ നിയമങ്ങള്‍ മാറ്റിവച്ച് ജനനസര്‍ട്ടിഫിക്കറ്റ് നല്കി യുഎഇ സര്‍ക്കാര്‍.
മലയാളിയും ഹിന്ദുമതവിശ്വാസിയുമായ കിരണ്‍ ബാബുവും മുസ്ലിം വിഭാഗത്തില്‍പ്പെട്ട സനം സാബൂ സിദ്ദിഖും 2016 മാര്‍ച്ചില്‍ കേരളത്തിലാണ് വിവാഹിതരായത്. 2018 ജൂലൈയില്‍ സനം അബുദാബിയിലെ ആശുപത്രിയില്‍ പെണ്‍കുഞ്ഞിനു ജന്മം നല്കി. ഇതിനുശേഷമാണ് അസാധാരണ സാഹചര്യം ഉടലെടുത്തത്. യുഎഇയില്‍ പ്രവാസികള്‍ക്കുവേണ്ടിയുള്ള വിവാഹനിയമപ്രകാരം മുസ്ലിം പുരുഷന് ഇതരമതവിഭാഗത്തില്‍പ്പെട്ട സ്ത്രീയെ വിവാഹം ചെയ്യാമെങ്കിലും മുസ്ലിം സ്ത്രീക്ക് മറ്റുമതവിഭാഗത്തില്‍പ്പെട്ട പുരുഷനെ വിവാഹംചെയ്യാന്‍ അനുവാദമില്ല. ഇതോടെ ആശുപത്രി അധികൃതര്‍ ജനന സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കുകയായിരുന്നു.
കുഞ്ഞിന്റെ ജനനശേഷം ഞാന്‍ ഹിന്ദുവായതിനാല്‍ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. തുടര്‍ന്ന് നോണ്‍ ഓബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിനായി കോടതി മുഖേന അപേക്ഷ നല്കി. നാലുമാസം വിചാരണ നടന്നുവെങ്കിലും വിധി അനുകൂലമായില്ല. ഇന്ത്യന്‍ എംബസി മടങ്ങാന്‍ വഴിയൊരുക്കിയെങ്കിലും കുഞ്ഞിന് രേഖകളില്ലാഞ്ഞതിനാല് മടക്കം മുടങ്ങി. ഇതോടെ പൊതുമാപ്പ് ലഭിക്കാനായി കാത്തിരിക്കുകയായിരുന്നു- കിരണ്‍ ബാബു പറഞ്ഞു. ഏപ്രില്‍ 14-ന് വിഷുവിന്റെ തലേദിവസമാണ് ദന്പതികളുടെ മകളായ അനാംത ഏസ്ലിന് കിരണിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്.
2019 സഹിഷ്ണുതാ വര്‍ഷമായി യുഎഇ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ സംസ്കാരങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ സഹിഷ്ണുതയുളള രാജ്യമാണ് യുഎഇയെന്ന് അറിയിക്കുന്നതിന്റെ ഭാഗമായാണ് സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: