ആറ്റിങ്ങല്‍: വിവാഹപ്രായമെത്തിയിട്ടും നാലുവയസ്സുകാരിയുടെ പോലും ശാരീരികവളര്ച്ചയോ ചലനശേഷിയോ ഇല്ലാതെ കിടക്കയില്‍ ചുരുണ്ടുകൂടുന്ന മൂത്തമകള്‍. മുറ്റത്ത് ഓടിക്കളിക്കേണ്ട പ്രായത്തില്‍ വേദന കൊണ്ടു വലിഞ്ഞു മുറുകി നിലവിളിക്കുന്ന ഇളയമകള്‍. ഇവരെ നെഞ്ചോടുചേര്‍ത്ത് അറിയാത്ത ജീവിത വഴികളില്‍ തളര്ന്നുനില്ക്കുന്ന അച്ഛനും അമ്മയും. മുദാക്കല്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡിലെ 106-ാം നമ്പര്‍ വീട്ടിലെ കാഴ്ചയാണിത്.
ജനിതക തകരാറുകളാണ് മുദാക്കല്‍ ചെമ്പൂര് കുളക്കോട് അനുഗ്രഹയില്‍ ജയകുമാര്‍-ബിന്ദു ദമ്പതിമാരുടെ മക്കളായ ദേവിക (20), ഗോപിക (10) എന്നിവരെ വലയ്ക്കുന്നത്. ഹേള്‍ സിന്‍ഡ്രോം എന്ന തകരാറാണ് ഈ കുട്ടികളെ ബാധിച്ചത്. ജനിച്ചപ്പോള്‍ സാധാരണ കുട്ടികളെപ്പോലെയായിരുന്നു ഇരുവരും. കാലക്രമത്തില്‍ ഇവരില്‍ രോഗങ്ങള്‍ പിടിമുറുക്കുകയായിരുന്നു. ദേവിക കുഞ്ഞായിരിക്കുമ്പോള്‍ തുടരെത്തുടരെ പനി വന്നിരുന്നു. ഇതിന് തുടര്‍ച്ചയായി ചികിത്സിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒന്നരവയസ്സുള്ളപ്പോള് ജനിതക തകരാറ് കണ്ടെത്തിയത്.
പിന്നീടങ്ങോട്ട് പൊന്നുമോളെ രക്ഷിച്ചെടുക്കാനുളള ഓട്ടത്തിലായിരുന്നു ജയകുമാറും ബിന്ദുവും. മെഡിക്കല്‍ കോളേജുള്പ്പെടെയുളള സര്‍ക്കാര്‍ ആശുപത്രികളിലും കേരളത്തിലെ മികച്ച സ്വകാര്യാശുപത്രികളിലും ചികിത്സ നടത്തിയെങ്കിലും വൈദ്യശാസ്ത്രത്തിന് ദേവികയിലെ രോഗത്തെ പിടിച്ചുകെട്ടാനായില്ല.
രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുമ്പോള്‍ നിരവധി പരിശോധനകള്‍ നടത്തിയിരുന്നു. ജനിച്ചപ്പോള്‍ ഗോപികയ്ക്കും ഒരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. മിടുക്കിയായി ഓടിച്ചാടി നടന്ന ഗോപിക അച്ഛനമ്മമാരുടെ ജീവിതത്തിന് പുതിയ വെളിച്ചം പകര്‍ന്നു. അംഗനവാടിയില്‍ ഉത്സാഹത്തോടെ പൊയ്ക്കൊണ്ടിരുന്ന ഗോപികയ്ക്കും തുടരെത്തുടരെ അസുഖങ്ങളുണ്ടായതോടെ ബിന്ദുവിന്റെ മനസ്സില്‍ നെരിപ്പോടെരിയാന് തുടങ്ങി. പരിശോധനകളില്‍ ദേവികയുടെ രോഗം ഗോപികയെയും പിടികൂടിയെന്നറിഞ്ഞതോടെ ഈ അച്ഛനും അമ്മയും ആകെ തകര്‍ന്നു. ആയുര്‍വേദവും ഹോമിയോയും അലോപ്പതിയുമായി എവിടെയെല്ലാം നല്ല ചികിത്സയുണ്ടെന്ന് കേട്ടുവോ അവിടെല്ലാം ഇവര്‍ കുട്ടികളെയും കൊണ്ടുപോയി ചികിത്സിച്ചു. ഒരു മരുന്നിനും ഈ അച്ഛനമ്മമാരുടെ സങ്കടം കെടുത്താനായില്ല.
കുട്ടികളുടെ ചികിത്സയ്ക്കായി വിദേശത്തെ ജോലിയുപേക്ഷിച്ച് ജയകുമാര്‍ നാട്ടില്‍ വന്നു. കിടപ്പാടം വരെ പണയപ്പെടുത്തി ചികിത്സ തുടര്‍ന്നു കൊണ്ടിരുന്നു. ഇപ്പോള്‍ ദേവികയ്ക്ക് ഇടയ്ക്കിടയ്ക്ക് ജന്നി വരും. കൂടാതെ മിക്കപ്പോഴും അബോധാവസ്ഥയിലാണ്. ചില നേരങ്ങളില്‍ അക്രമവാസനയുമുണ്ട്. ഗോപികയ്ക്ക് രാവിലെ എഴുന്നേറ്റാല്‍ ശരീരം നുറുങ്ങുന്ന വേദനയാണ്. വിരല്‍ തൊടുമ്പോള്‍ പോലും കുഞ്ഞിന്റെ നിലവിളി ഉയരും.
പത്തുലക്ഷത്തിലധികം രൂപ ബാങ്കില്‍ കടമുണ്ട്. പുറത്ത് ലക്ഷങ്ങളുടെ കടം വേറെയുമുണ്ട്. കടം കിടപ്പാടം കൂടി കൊണ്ടുപോകുമെന്ന സ്ഥിതിയിലെത്തിയപ്പോള്‍ ഒരു മാസം മുമ്പ് ജയകുമാര്‍ വീണ്ടും വിദേശത്തേക്ക് തൊഴില്‍ തേടിപ്പോയി. ഇപ്പോള്‍ കുട്ടികളുടെ ചികിത്സയ്ക്കും മറ്റാവശ്യങ്ങള്‍ക്കുമായി 20,000 രൂപയിലധികം പ്രതിമാസം വേണം. രണ്ടു കുട്ടികള്‍ക്കുമൊപ്പം എപ്പോഴും വേണമെന്നതിനാല്‍ ബിന്ദുവിന് തൊഴില്‍ തേടിപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. മക്കളെ നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് കരഞ്ഞുകൊണ്ടിരിക്കുന്ന ബിന്ദു ബന്ധുക്കള്‍ക്കെല്ലാം സങ്കടക്കാഴ്ചയാണ്. കഴിയുന്നതെല്ലാം അവരും ചെയ്യുന്നുണ്ട്. എങ്കിലും എങ്ങുമെത്തുന്നില്ല. സര്‍ക്കാരില്‍ നിന്ന് കുട്ടികള്‍ക്ക് പെന്ഷന് ലഭിക്കുന്നതൊഴിച്ച് മറ്റ് സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. കാരുണ്യത്തിന്റെ കരങ്ങള്‍ തങ്ങള്‍ക്കുനേരേ നീളുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
സുമനസ്സുകള്‍ക്ക് സഹായമെത്തിക്കാന്‍ ബിന്ദുവിന്റെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെഞ്ഞാറമൂട് ശാഖയില്‍ 67232278771 എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. വിലാസം ഒ.ബിന്ദു, അനുഗ്രഹ, കുളക്കോട്, മുദാക്കല്‍.പി.ഒ. ചെമ്പൂര്. ഫോ ണ്: 9048595051
പ്രതികരിക്കാൻ ഇവിടെ എഴുതുക: