കാസര്‍ഗോഡ്/ പാലക്കാട്: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ടു കാസര്‍ഗോട്ടും പാലക്കാട്ടും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി കസ്റ്റഡിയില്‍ എടുത്ത മലയാളികള്‍ക്ക് സ്ഫോടനവുമായി നേരിട്ടു ബന്ധമില്ല. ഇവര്‍ ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ സഹ്റാന്‍ ഹാഷിമിന്റെ ആശയങ്ങള്‍ പ്രചാരിപ്പിക്കുകയാണ് ചെയ്തതെന്ന് എന്‍ഐഎ അറിയിച്ചു.
കാസര്‍ഗോഡ് നായന്മാര്മൂല സ്വദേശി അബൂബക്കര്‍ സിദ്ദിഖ്, മധൂര്‍ കാളിയങ്കാട് സ്വദേശി അഹമ്മദ് അറാഫാത്ത് എന്നിവരുടെ വീടുകളിലാണു പരിശോധന നടത്തിയത്. ഇവരുടെ വീടുകളില്‍നിന്നു മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍, മലയാളത്തിലും അറബിയിലും എഴുതപ്പെട്ട ഡയറികള്‍, വിവാദ മതപ്രഭാഷകന് സക്കീര്‍ നായികിന്റെ പ്രസംഗങ്ങളുടെ ഡിവിഡികള്‍, സക്കീര്‍ നായികും സയ്യിദ് കുത്തബും രചിച്ച പുസ്തകങ്ങള്‍ എന്നിവ കണ്ടെടുത്തു.
അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് തൗഹിദ് ജമാഅത്ത് തമിഴ്നാട് ഘടകവുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. ഐഎസ് അനുകൂല പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്ന റിയാസ് കഴിഞ്ഞ രണ്ടു ദിവസമായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
നിരീക്ഷണത്തിലുള്ളവര്‍ക്ക് സിറിയയിലേക്ക് ആളെ കടത്തിയതുമായി ബന്ധമുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ സഹ്റാന്‍ ഹാഷിം മുന്‍പ് കേരളത്തില്‍ എത്തിയതായി തെളിവുകളൊന്നും നിലവില്‍ കിട്ടിയിട്ടില്ലെന്നും ഇതില്‍ പരിശോധിച്ചു വ്യക്തത വരുത്തുമെന്നും എന്‍ഐഎ അറിയിച്ചു.
സഹ്റാന്‍ ഹാഷിം കേരളത്തില്‍ പലതവണ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. പോലീസിനു പോലും റെയ്ഡ് സംബന്ധമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഞായറാഴ്ച രാവിലെ ആറോടെ ആരംഭിച്ച റെയ്ഡ് ഉച്ചവരെ നീണ്ടു.
സഹ്റാന്‍ ഹാഷിമിന്റെ തീപ്പൊരി പ്രസംഗങ്ങളുടെ വീഡിയോ കേരളത്തിലും തമിഴ്നാട്ടിലും ചില യുവാക്കള്‍ വ്യാപകമായി പ്രചരിപ്പിച്ചതായി എന്‍ഐഎ കണ്ടെത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഗള്‍ഫ് നാടുകളിലേക്കു പോയി പിന്നീട് അപ്രത്യക്ഷരാകുകയും ഐഎസ് കേന്ദ്രങ്ങളില്‍ എത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: