ന്യൂദല്‍ഹി : കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ മാപ്പ് പറയാതെ ഖേദം മാത്രം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് നടത്തിയ കാവല്ക്കാരന് കള്ളനാണ് എന്ന പ്രസ്താവനയുടെ പേരിലാണ് രാഹുല്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്നത്. പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ച രാഹുല്‍ മാപ്പു പറയാന്‍ തയ്യാറായിട്ടില്ല.
തന്റെ പ്രസ്താവനയില്‍ ഖേദം അറിയിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഷ്ട്രീയ യുദ്ധഭൂമിയിലേക്ക് കോടതിയെ വലിച്ചിഴയ്ക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്നും എന്നാല്‍ പരാതിക്കാരിയായ ബിജെപി എംപി മീനാക്ഷി ലേഖി കോടതിയലക്ഷ്യ നടപടികളുടെ പേരില്‍ രാഷ്ട്രീയ നേട്ടം കൊയ്യുകയാണെന്നും രാഹുല്‍ ആരോപിച്ചു.
നേരത്തെ കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ കോടതി, രാഹുല്‍ നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ലെന്ന് അറിയിച്ചിരുന്നു. റാഫേല്‍ കേസില്‍ സുപ്രീം കോടതിയുടെ വിധി പരാമര്‍ശിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വിവാദ പരാമരശങ്ങള്‍. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന് കോടതി തന്നെ പറഞ്ഞുവെന്നായിരുന്നു പ്രസ്താവന. എന്നാല്‍ ഇതിനെതിരെ ബിജെപി കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: