പൂനെ: ജര്‍മന്‍ ബേക്കറി സ്ഫോടനക്കേസില്‍ മംഗലാപുരം സ്വദേശിയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകനുമായ യാസിന് ഭട്കലിന് കുറ്റപത്രം. മുഹമ്മദ് അഹമ്മദ് സിദ്ധി ബാപ്പയെന്ന യാസിനും കൂട്ടരും 2010ല്‍ പൂനെയിലെ കൊറേഗാവിലെ ജര്‍മന്‍ ബേക്കറിയില്‍ നടത്തിയ സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെട്ടു, 64 പേര്‍ക്ക് പരിക്കേറ്റിരുന്നു. നേരത്തെ 2013ലെ ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസില്‍ 2018 ജൂലൈയില്‍ എന്‍ഐഎ കോക്കടി യാസിന് വധശിക്ഷ വിധിച്ചിരുന്നു.
രാജ്യദ്രോഹം, യുഎപിഎ, സ്ഫോടകവസ്തു നിയമം, കൊലപാതകങ്ങള്‍ എന്നിവയടക്കമുള്ള കുറ്റങ്ങള്‍ യാസിനു മേല്ചുമത്തിയിട്ടുണ്ട്. ഇന്നലെ കനത്ത ബന്തവസില്‍ ദല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്നാണ് ഇയാളെ പൂനെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.ഡി. വദാനെ മുന്‍പാകെ എത്തിച്ചത്. ആദ്യമായാണ് ഇയാളെ പൂനെ കോടതിയില്‍ ഹാജരാക്കുന്നത്. യാസിനെ പൂനെ കോടതിയില്‍ എത്തിക്കണമെന്ന പോലീസിന്റെ അഭ്യര്‍ഥനയെ ഇയാളുടെ അഭിഭാഷകന് എതിര്‍ത്തിരുന്നു.
ഭീകരതയുമായി ബന്ധപ്പെട്ട നാല്‍പ്പതിലേറെ കേസുകളില്‍ പ്രതിയായ യാസിനെ 2013 ലാണ് എന്‍ഐഎ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയത്. പത്താം ക്ലാസ് പാസായിട്ടില്ലാത്ത ഇയാള്‍ ഡോ. ഷാരൂഖ് എന്ന പേരില്‍ യുനാനി ഡോക്ടറായി നേപ്പാളില്‍ താമസിക്കുമ്പോഴാണ് പിടിയിലായത്. 2006ല്‍ പാക്കിസ്ഥാനില്‍ നിന്ന് ഭീകരപരിശീലനം നേടിയിട്ടുണ്ട്. 2008ലെ ദല്‍ഹി, 2010ലെ വാരാണസി അടക്കം പത്തിലേറെ ബോംബ് സ്ഫോടനക്കേസുകളിലും പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: