ശൂര്‍പ്പണഖ പോയി ഏറെ നേരം കഴിഞ്ഞില്ല, വാളും ശൂലങ്ങളുമായി അത്യുച്ചത്തില്‍ അലറി യുദ്ധസന്നാഹങ്ങളോടെ പതിന്നാലു ഭീകര രാക്ഷസന്മാര് രാമന്റെ ആശ്രമത്തിനരികെയെത്തി. അവര്‍ക്കൊപ്പം ശൂര്‍പ്പണഖയുമുണ്ടായിരുന്നു. ഖരന്റെ പ്രേരണയാല്‍ രാമലക്ഷ്മണന്മാരെ വധിക്കാനെത്തിയതായിരുന്നു അവര്‍. ലക്ഷ്മണന് നിമിഷനേരം കൊണ്ട് പതിന്നാലു പേരേയും കാലപുരിക്ക് അയച്ചു. അതു കണ്ട് ഭയന്ന ശൂര്‍പ്പണഖ വീണ്ടും ഖരന്റെ അരികിലേക്കോടി.
ഒരു മഹാസൈന്യത്തിന്റെ വരവായിരുന്നു പിന്നീട്. ആകാശം മുഴുവന്‍ പൊടിപടലങ്ങളാല്‍ നിറഞ്ഞു. അതുകണ്ട് പക്ഷികള്‍ പരിഭ്രമിച്ചു പറന്നു. കാട്ടിലെ മൃഗങ്ങളും ഭയന്നോടി. സിംഹങ്ങളുടെ അലര്‍ച്ചയും ആനകളുടെ അമര്‍ച്ചയും സര്‍വത്ര പ്രതിധ്വനിച്ചു.
രാമനെയും ലക്ഷ്മണനെയും വധിക്കാന്‍ താനയച്ച സേനാനികളെ ലക്ഷ്മണന് കൊന്ന വാര്‍ത്തയറിഞ്ഞ ഖരന്റെ വരവായിരുന്നു അത്. പരാക്രമികളായ രണ്ടു സഹോദരന്മാര്ക്കും പതിന്നാലായിരം സേനാനികള്ക്കുമൊപ്പം അഹങ്കരിച്ചുള്ള വരവ്. ഇതറിഞ്ഞ ലക്ഷ്മണന് ഖരനേയും കൂട്ടരേയും നേരിടാന്‍ തനിക്ക് അനുമതി തരണമെന്ന് രാമനോട് അഭ്യര്‍ഥിച്ചു. അഭ്യര്‍ഥന മാനിച്ചെങ്കിലും യുദ്ധം ചെയ്യാന്‍ ലക്ഷ്മണന് അനുമതി നല്‍കിയില്ല. ഈ യുദ്ധം തനിയേ ചെയ്യാമെന്നായിരുന്നു രാമന്റെ തീരുമാനം.
ഈ സൈന്യത്തെക്കണ്ട രാമന് ചാപബാണ തൂണീരങ്ങള്‍ ധരിച്ച് ആ മഹാസൈന്യത്തെ അഭിമുഖീകരിച്ചു. സൈന്യത്തിലെ ഓരോ വ്യക്തിക്കും പ്രതിയോഗിയായി രാമനുണ്ടായിരുന്നു. മൂന്നു നാഴികകൊണ്ട് ഖരസൈന്യം നാമാവശേഷമായി. ഇതു കണ്ട് ഖരന്റെ സഹോദരന്മാര് രാമന്റെ നേരെ പാഞ്ഞടുത്തു. രണ്ടുപേരെയും നിമിഷങ്ങള്‍ക്കകം രാമന് വധിച്ചു. പിന്നീട് രാമഖരന്മാര് തമ്മിലായി യുദ്ധം. അതൊരു മഹായുദ്ധം തന്നെയായിരുന്നു. മഹാസ്ത്രങ്ങളും ദിവ്യാസ്ത്രങ്ങളും അവര്‍ പരസ്പരം പ്രയോഗിച്ചു. ആരു ജയിക്കുമെന്നത് പ്രവചിക്കാനാവാത്ത യുദ്ധം. രാമന്റെ യുദ്ധപാടവം കാണാന്‍ രാമന് വിജയമാശംസിക്കാന്‍ ദേവദേവര്‍ഷികള്‍ ആകാശത്ത് അണിനിരന്നു.
അഗസ്ത്യമുനി സമ്മാനിച്ച ചാപബാണതൂണീരങ്ങള്‍ പെട്ടെന്ന് രാമന്റെ കൈയില്‍ പ്രത്യക്ഷപ്പെട്ടു. അവ സമ്മാനിച്ച വേളയില്‍ ആവശ്യമുള്ളപ്പോള്‍ സ്വീകരിക്കാം എന്നു പറഞ്ഞ് രാമന് അത് അഗസ്ത്യനെത്തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചവയായിരുന്നു. പരശുരാമദത്തമായ വൈഷ്ണവ തേജസ്സ് രാമനി
ല്‍ പൂര്‍വാധികം ചൈതന്യത്തോടെ തിളങ്ങുന്നു. ശ്രീരാമധനുസ്സില്‍ നിന്ന് ബ്രഹ്മാസ്ത്രം ചീറിപ്പാഞ്ഞു. അതോടെ ഖരന്റെ കഥ കഴിഞ്ഞു. പതിനാലായിരം സൈന്യങ്ങളേയും ഖരനേയും ഖരന്റെ സഹോദരന്മാരായ ദൂഷണത്രിശ്ശിരസ്സുകളേയും മൂന്നേമുക്കാല്‍ നാഴിക കൊണ്ടാണ് രാമന് നാമാവശേഷരാക്കിയത്. രാമശരം നേരിട്ടേറ്റുമരിച്ച അവര്‍ക്കെല്ലാം നിത്യമുക്തി ലഭിച്ചു. ദേവീദേവന്മാരുടെ പുഷ്പഹാരങ്ങളണിഞ്ഞ് ആശ്രമത്തിലെത്തിയ രാമനെ സീതാദേവി പ്രേമാതിരേകത്തോടെ എതിരേറ്റു. യുദ്ധംകഴിഞ്ഞെത്തിയ ജ്യേഷ്ഠനെ പരിചരിക്കാന്‍ കാത്തിരിക്കുകയായിരുന്നു ലക്ഷ്മണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: