കോഴിക്കോട്: ഗ്രാന്‍ഡ് മുഫ്തി പദവിയെച്ചൊല്ലി എപി, ഇകെ തര്‍ക്കം തുടരുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജമാണെന്നും ഇത് പൊതുജനങ്ങളെ അറിയിക്കണമെന്ന് ബറേല്‍വി മുസ്ലിങ്ങളുടെ ആസ്ഥാനമായ ബറേലി ശരീഫില്‍ നിന്നു തങ്ങളെ ചുമതലപ്പെടുത്തിയതായും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.
പുതിയ ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരത്തെ അവരോധിച്ചുവെന്ന പ്രചാരണം അസംബന്ധമാണ്. ബറേലി ശരീഫില്‍ നിന്നുള്ള ഔദ്യോഗിക നിയമനത്തിനു കടകവിരുദ്ധവുമാണിതെന്ന് ബറേല്‍വി പണ്ഡിതസഭയായ ജമാഅത്തെ റസായെ മുസ്തഫ ഔദ്യോഗികമായി കൈമാറിയ കുറിപ്പ് സമസ്ത നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് പറഞ്ഞു. ജമാഅത്തെ റസായെ മുസ്തഫ വൈസ് പ്രസിഡന്‍ഡ് സല്മാന് ഹസന് ഖാന് ഖാദിരിയാണ് കുറിപ്പില്‍ ഒപ്പുവെച്ചിരിക്കുന്നത്. നിയുക്ത ഗ്രാന്‍ഡ് മുഫ്തി അസ്ജദ് റസാഖാനാണ് സംഘടനയുടെ അധ്യക്ഷന്‍.
കഴിഞ്ഞ വര്‍ഷം നിര്യാതനായ താജുശ്ശരീഅ മുഫ്തി അഖ്തര്‍ റസാഖാന്റെ ഔദ്യോഗിക പിന്‍ഗാമിയായി നിയമിച്ചിരിക്കുന്നത് പുത്രന് മുഫ്തി അസ്ജദ് റസാഖാനെയാണ്. അദ്ദേഹമാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള ദശലക്ഷക്കണക്കിനു ബറേല്‍വി മുസ്ലിംകളുടെ ഗ്രാന്‍ഡ് മുഫ്തിയും ഇസ്ലാമിക് ചീഫ് ജസ്റ്റിസും.
പുതിയ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ നിയമിച്ചുവെന്ന എപി വിഭാഗത്തിന്റെ അവകാശവാദത്തെ സമസ്ത തുടക്കം മുതലേ എതിര്‍ത്തിരുന്നു. സ്ഥാനാരോഹണത്തിനായി ദല്‍ഹി രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച സമാധാന സമ്മേളനത്തില്‍ ബറേല്‍വി നേതൃനിരയിലെ പ്രമുഖരാരും സംബന്ധിച്ചിരുന്നില്ല.
താജുശ്ശരീഅയുടെ പിന്‍ഗാമിയായി ആരെയും യോഗത്തില്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും ഇക്കാര്യം പരാമര്‍ശിച്ച് മന്നാന്‍ ഖാന് റസ്വി കൈമാറിയ നിഷേധക്കുറിപ്പും സമസ്ത ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, മുഫ്തി റഫീഖ് അഹ്മദ് ഹുദവി കോലാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: