ആലപ്പുഴ: മാവേലിക്കരയില്‍ വിദേശത്തുള്ള യുവതിയുടെ പേരില്‍ കള്ളവോട്ട് ചെയ്തത് ബൂത്ത് ലെവല്‍ ഓഫീസറുടെ ഒത്താശയെന്ന് ആക്ഷേപം. കുറത്തികാട് സെന്റ് ജോണ്‍സ് എംഎസ്സി യുപിഎസിലെ 77-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. മൂന്നു മാസമായി വിദേശത്തുള്ള യുവതിയുടെ പേരിലായിരുന്നു കള്ളവോട്ട്.
സിപിഎം പ്രാദേശിക നേതാവിന്റെ മരുമകളായ വീണ എന്ന യുവതി ഭര്‍ത്താവിനൊപ്പം വിദേശത്താണ്. വീണയെന്ന പേരില്‍ മറ്റൊരു യുവതിയാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പിനുശേഷം അന്വേഷിച്ചപ്പോഴാണ് വോട്ടര്‍പട്ടികയില്‍ പേരുള്ള വീണ മൂന്നു മാസമായി വിദേശത്താണെന്ന് മനസിലായത്. വോട്ടര്‍പട്ടികയിലെ അഡീഷണല്‍ ലിസ്റ്റിലാണ് വീണയുടെ പേരുള്ളത്.
മൂന്നുമാസം മുമ്പ് ഭര്‍ത്താവിനൊപ്പം വിദേശത്തുപോയ യുവതിയുടെ പേര് അഡീഷണല്‍ ലിസ്റ്റില്‍ വന്നത് സ്വാധീനം മൂലമാണെന്നാണ് ആരോപണം. തൊട്ടടുത്ത ക്രമനമ്പരില്‍ നേതാവിന്റെ ഇളയമകന്റെ പേരും അഡീഷണല്‍ ലിസ്റ്റിലുണ്ട്. വിദേശത്ത് പോയ യുവതിയുടെ പേര് അഡീഷണല്‍ ലിസ്റ്റില്‍ വന്നതില്‍ ബിഎല്‍ഒയുടെ അറിവുണ്ടെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മറ്റു രാഷ്ട്രീയ കക്ഷി നേതാക്കള്‍ പറഞ്ഞു.
തന്റെ ബൂത്ത് പരിധിയില്‍ വിദേശത്തുള്ളവരുടെ സ്ലിപ് നല്‍കാതിരുന്ന ബിഎല്‍ഒ, സിപിഎം നേതാവിന്റെ മരുമകളുടെ മാത്രം സ്ലിപ് നല്‍കിയത് മനഃപൂര്‍വമാണെന്നും ആരോപണമുണ്ട്. അതിനിടെ കായംകുളത്ത് സിപിഐ നേതാവായ കൗണ്‍സിലര്‍ ഇരട്ടവോട്ട് ചെയ്തെന്ന പരാതിയില്‍ തെളിവെടുപ്പ് മാറ്റിവച്ചു. പരാതിക്കാരനായ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഏജന്റ് ജോണ്സണ് എബ്രഹാം അസൗകര്യം അറിയിച്ച സാഹചര്യത്തിലാണിത്. സിപിഐ നേതാവായ ജലീല്‍ എസ്. പെരുമ്പളത്ത് (മുഹമ്മദ് ജലീല്‍) രണ്ട് ബൂത്തുകളില്‍ വോട്ടുകള്‍ ചെയ്തെന്നാണ് പരാതി. വിഷയത്തില്‍ ഇടതുപക്ഷമോ സിപിഐ നേതൃത്വമോ ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: