തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ തടഞ്ഞുവച്ചതു പോലെ പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മീഷനെ നിയമിക്കാതിരിക്കാനും സര്‍ക്കാര്‍ നീക്കം തുടങ്ങി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനു വേണ്ടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടതു സംഘടനകളുടെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തിയവര്‍ അധികാരത്തിലേറിയപ്പോഴാണ് ശമ്പളക്കമ്മീഷനെ പോലും നിയമിക്കാതെ ജീവനക്കാരെ കബളിപ്പിക്കുന്നത്.
2014 ജൂലൈയിലാണ് പത്താം ശമ്പളപരിഷ്കരണം നടപ്പാക്കിയത്. ഇതനുസരിച്ച് പതിനൊന്നാം ശമ്പളപരിഷകരണ കമ്മീഷനെ നിയമിക്കേണ്ട സമയം കഴിഞ്ഞു. കമ്മീഷനെ നിയമിക്കുന്നത് സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെങ്കിലും റിപ്പോര്‍ട്ട് നല്കുമ്പോള് പുതുക്കിയ നിരക്കില്‍ ശമ്പളം നല്‍കേണ്ടിവരും. അതിനാലാണ് കമ്മീഷനെ നിയമിക്കാത്തത്.
പത്താം ശമ്പളക്കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത് 19 മാസത്തിനു ശേഷമായിരുന്നു. സര്‍ക്കാരിന്റെ പിടിപ്പുകേടെന്നാണ് അന്ന് ഇടത് സംഘടനകള്‍ ആരോപിച്ചത്. അതനുസരിച്ചാണെങ്കില്‍ പുതിയ ശമ്പളക്കമ്മീഷനെ നിയമിച്ചാലും ഒന്നര വര്‍ഷം കഴിഞ്ഞേ റിപ്പോര്‍ട്ട് ലഭിക്കൂ. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ച് പുതുക്കിയ നിരക്കില്‍ ശമ്പളം നല്കി വരുമ്പോള്‍ കുറഞ്ഞത് രണ്ട് വര്‍ഷമെടുക്കും. ഖജനാവില്‍ പണമില്ലാത്തതിനാലാണ് ഡിഎ നല്‍കാനുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മരവിപ്പിച്ചത്.
ജീവനക്കാരില്‍ നിന്നു പ്രതിഷേധം കനത്തതോടെ അടുത്ത മാസം നല്‍കാമെന്ന് ധനമന്ത്രി തോമസ് ഐസക്ക് സമ്മതിച്ചു. അതും നാലായിരം കോടി കടമെടുത്ത് അതില്‍ നിന്നു നല്‍കാനാണ് നീക്കം. ഇതനുസരിച്ച് ശമ്പളക്കമ്മീഷനെ നിയമിച്ച് പുതുക്കിയ നിരക്കില്‍ ശമ്പളം നല്കാന് ഈ സര്‍ക്കാരിന് സാധിച്ചെന്ന് വരില്ല. അതിനാല്‍ കഴിയുന്നത്ര വൈകിപ്പിച്ച് കമ്മീഷനെ നിയമിക്കാനാണ് നീക്കം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സമയത്ത് കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ച് പുതുക്കിയ ശമ്പളം നല്കാന് തീരുമാനിച്ചുവെന്ന് വരുത്താനാണ് അണിയറയിലുള്ള നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: