കൊല്‍ക്കത്ത: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വഴിത്തിരിവായത് വിന്‍ഡീസ് താരം ആന്ദ്രെ റസലിന്റെ വെടിക്കെട്ട് ബാറ്റിങ്ങ്. 40 പന്തില്‍ എട്ടു ഫോറും ആറു സിക്സും അടക്കം 80 റണ്‍സ് നേടി പുറത്താകാതെനിന്ന റസല്‍ ടീമിന് സമ്മാനിച്ചത് 34 റണ്‍സ് ജയം. വിജയത്തോടെ കൊല്‍ക്കത്ത പന്ത്രണ്ട് മത്സരങ്ങളില്‍നിന്ന് പത്ത് പോയിന്റ് നേടി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.
മുന്‍നിര ബാറ്റ്സ്മാന്മാരുടെ കരുത്തിലാണ് കൊല്‍ക്കത്ത വിജയം പിടിച്ചെടുത്തത്. ഓപ്പണര്‍മാരായ ഷുഭ്മാന്‍ ഗില്‍, ക്രിസ് ലിന് എന്നിവര്‍ ആദ്യ വിക്കറ്റില്‍ 96 റണ്‍സ് കൂട്ടിചേര്‍ത്തു. ഗില്‍ 45 പന്തില്‍ നാല് സിക്സും ആറു ഫോറും അടക്കം 76 റണ്‍സ് നേടി. ലിന് രണ്ട് സിക്സും എട്ടു ഫോറും സഹിതം 54 റണ്‍സ് എടുത്തു. രണ്ടാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍-ആന്ദ്രെ റസല്‍ സഖ്യം 62 റണ്‍സ് എടുത്തു. മൂന്നാം വിക്കറ്റില്‍ നായകന് ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച റസല്‍ 74 റണ്‍സ് അടിച്ചുകൂട്ടി. ദിനേശ് കാര്‍ത്തിക് ഏഴു പന്തില്‍ ഓരോ സിക്സും ഫോറും സഹിതം പതിനഞ്ച് റണ്‍സ് നേടി പുറത്താകാതെനിന്നതോടെ കൊക്കത്തയുടെ സ്കോര്‍ ഇരുപത് ഓവറില്‍ രണ്ട് വിക്കറ്റിന് 232 റണ്‍സ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പൊരുതിക്കളിച്ചെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. മുംബൈ 20 ഓവറില്‍ ഏഴു വിക്കറ്റിന് 198 റണ്‍സിലൊതുങ്ങി. റസലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് അതേ രീതിയില്‍ മറുപടി നല്കിയ പാണ്ഡ്യ 34 പന്തില്‍ ഒമ്പത് സിക്സും ആറു ഫോറും അടക്കം 91 റണ്‍സ് നേടി. ഹാര്ദിക്കിനൊഴികെ മുംബൈ നിരയില്‍ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.
റസലിന് റെക്കോഡ്
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഒരു സീസണില്‍നിന്ന് അമ്പത് സിക്സറുകള്‍ നേടുന്ന രണ്ടാമത്തെ താരമായി വിന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസല്‍. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ എട്ടു സിക്സുകള്‍ പായിച്ചതോടെയാണ് റസല്‍ ഈ നേട്ടം കൈവരിച്ചത്.
റസലിന്റെ നാട്ടുകാരന്‍കൂടിയായ ക്രിസ് ഗെയിലാണ് ഇതിനുമുമ്പ് ഒരു സീസണില്‍ അമ്പത് സിക്സറുകള്‍ തികച്ച താരം. 2012ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരമായിരുന്ന ഗെയില്‍ അന്ന് 59 സിക്സറുകള്‍ അടിച്ചുകൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: