കോട്ടയം: കോളിളക്കം സൃഷ്ടിച്ച കെവിന് വധക്കേസിലെ 28-ാം സാക്ഷി അബിന്‍ പ്രദീപ് കൂറുമാറി. കെവിനെ തട്ടിക്കൊണ്ട് പോകുന്നതുള്‍പ്പെടെ അറിഞ്ഞിരുന്നതായും അക്രമത്തിനുപയോഗിച്ച വാള് ഒളിപ്പിക്കുന്നത് കണ്ടതായും നേരത്തെ അബിന്‍ രഹസ്യമൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇത് പോലീസ് തന്നെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടത്തിയ വിസ്താരത്തിനിടെ അബിന്‍ പറഞ്ഞു. അബിന്‍ മൊഴി നിഷേധിച്ചതിനാല്‍ കൂറുമാറിയതായി പ്രോസിക്യൂഷനും അറിയിച്ചു. ചങ്ങനാശ്ശേരി മജിസ്ട്രേട്ടിന് മുന്നില്‍ നല്കിയ രഹസ്യമൊഴിയാണ് അബിന്‍ നിഷേധിച്ചത്.
ഇന്നലത്തെ വിസ്താരത്തില്‍ ഏഴാം സാക്ഷിയായ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരന് ബിജു എബ്രഹാം പന്ത്രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു.
ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവര്‍ മേയ് 27ന് പുലര്‍ച്ചെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയതായാണ് മൊഴി. തട്ടുകടയില്‍ ഇതിനിടെ പ്രതികളുമായി തര്‍ക്കമുണ്ടായെന്നും, ഒന്നാം പ്രതി ഷാനു ചാക്കോയാണ് പണം നല്‍കിയതെന്നും ബിജു കോടതിയില്‍ പറഞ്ഞു. കെവിനുമായുള്ള വിവാഹ ശേഷം നീനു താമസിച്ച ഹോസ്റ്റലിന്റെ നടത്തിപ്പുകാരന് ബെന്നി ജോസഫും കോടതിയില്‍ മൊഴി നല്കി.
കെവിനും മുഖ്യസാക്ഷി അനീഷുമാണ് നീനുവിനെ ഹോസ്റ്റലില്‍ എത്തിച്ചതെന്നും ഒരു വര്‍ഷം താമസ സൗകര്യം വേണമെന്നാണ് പറഞ്ഞതെന്നും ആറാം സാക്ഷിയായ ബെന്നി വ്യക്തമാക്കി. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയതറിഞ്ഞ് അനീഷിന്റെ ബന്ധു സന്തോഷ് ഹോസ്റ്റലില്‍ വന്നെന്നും ബെന്നി പറഞ്ഞു.
നീനുവിനെ കൈമാറിയാല്‍ അനീഷിനെ മോചിപ്പിക്കാമെന്ന് പ്രതികള്‍ പറഞ്ഞതായും സന്തോഷ്, ബെന്നിയെ അറിയിച്ചിരുന്നു. എന്നാല്‍, കെവിനോ അനീഷോ നേരിട്ട് എത്താതെ നീനുവിനെ പുറത്തു വിടില്ലെന്ന് പറഞ്ഞതായാണ് ബെന്നിയുടെ മൊഴി. ഗാന്ധിനഗര്‍ പോലീസ് പിന്നീട് നീനുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും ആറാം സാക്ഷി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: