കൊളംബോ: മുഖം മറയ്ക്കുന്ന തരത്തിലുള്ള മുഴുവന്‍ ശിരോവസ്ത്രങ്ങളും ശ്രീലങ്ക നിരോധിച്ചു. വിലക്ക് ഇന്നലെ തന്നെ നിലവില്‍ വന്നു.
253 പേരുടെ ജീവനെടുത്ത ചാവേറാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ജനസുരക്ഷയെക്കരുതിയാണ് നടപടിയെന്ന് പ്രസിഡന്റ് മൈത്രീപാല സിരിസേന അറിയിച്ചു. പ്രസിഡന്റിന്റെ പ്രത്യേകാധികാരം ഉപയോഗിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് പല യൂറോപ്യന്‍ രാജ്യങ്ങളും ബുര്‍ഖ (പര്‍ദ) നേരത്തെ തന്നെ നിരോധിച്ചിരുന്നു. ചാവേറുകള്‍ മുഖംമൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആക്രമണത്തിന് എത്താനിടയുണ്ടെന്നും പര്‍ദകള്‍ വലിയ സുരക്ഷാ ഭീഷണിയാണെന്നും ശ്രീലങ്ക വിലയിരുത്തുന്നു. ഭീകരാക്രമണങ്ങളുടെ പിന്നിലുള്ള നാഷണല്‍ തൗഹീദ് ജമാഅത്തിനെ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു.
മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലും ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണങ്ങളില്‍ സ്ത്രീകളും ചാവേറുകളായിരുന്നു. ഭീകരാക്രമണങ്ങളില്‍ പങ്കുള്ളവരെ കണ്ടെത്താന്‍ പോലീസും സൈന്യവും നടത്തിയ പരിശോധനകള്‍ക്കിടയില്‍ സ്ഫോടനവും വെടിവയ്പ്പുമുണ്ടാകുകയും 15 പേര് മരിക്കുകയും ചെയ്തിരുന്നു.
ചാവേറിന്റെ സഹോദരന് പിടിയില്‍
ആക്രമണങ്ങളില്‍ ചാവേറുകളായ രണ്ടു ഭീകരരുടെ മൂത്ത സഹോദരന് അറസ്റ്റിലായി. ദെമതഗോഡില് നിന്ന് മുഹമ്മദ് ഇബ്രാഹിം ഇര്ഫാന് അഹമ്മദാണ് പിടിയിലായത്. ഒമ്പത് ചാവേറുകളില്‍ രണ്ടു പേര് ഇയാളുടെ സഹോദരങ്ങളായിരുന്നു. ഇയാളില്‍ നിന്ന് തോക്കും രണ്ട് വാളുകളും പിടിച്ചെടുത്തു. ഇവരുടെ അച്ഛനും ശ്രീലങ്കയിലെ വലിയ സുഗന്ധദ്രവ്യ വ്യാപാരിയുമായ മുഹമ്മദ് ഇബ്രാഹിമിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായ സ്ഥലത്തു നിന്ന് സൈന്യം മോചിപ്പിച്ച സ്ത്രീയും കുട്ടിയും കൊടുംഭീകരന് സഹ്റാന്‍ ഹാഷിമിന്റെ ഭാര്യയും കുട്ടിയുമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: