ഖരന്റെ വധത്തോടെ ഭയവും നിരാശയും നിറഞ്ഞ മനസ്സുമായി ശൂര്‍പ്പണഖ ലങ്കയിലെത്തി. രാവണനെ മുഖം കാണിച്ചു. സീതാരാമലക്ഷ്മണന്മാരെക്കുറിച്ച്, തനിക്ക് അംഗഛേദം വന്നതിനെക്കുറിച്ചെല്ലാം ശൂര്‍പ്പണഖ വിവരിച്ചു. സീതയുടെ അഭൗമസൗന്ദര്യം വിവരിച്ച് രാവണനെ പ്രലോഭിപ്പിച്ചു.
സീതയെ അപഹരിച്ച് രാവണനു നല്‍കാനായിരുന്നു തന്റെ ആഗ്രഹം. അതിനു ശ്രമിച്ചപ്പോഴാണ് ലക്ഷ്മണന് തന്നെ ആക്രമിച്ചത്. പകരം വീട്ടാനെത്തിയ ഖരനേയും സഹോദരന്മാരേയും സൈന്യത്തെയും രാമന് തനിച്ചു നേരിട്ട് അവരെയെല്ലാം വധിച്ചു എന്നു തുടങ്ങി പഞ്ചവടിയില്‍ നടന്നതെല്ലാം അവള് രാവണനെ അറിയിച്ചു. എന്നാല്‍ രാമന്റെ രൂപസൗകുമാര്യത്തില്‍ മയങ്ങി, താന്‍ വിവാഹാഭ്യര്‍ഥന നടത്തിയ കാര്യം മാത്രം പറഞ്ഞില്ല.
രാമലക്ഷ്മണന്മാര് മഹാപരാക്രമശാലികളാണെന്നും അവരോട് നേരിട്ട് ഏറ്റുമുട്ടുന്നത് ബുദ്ധിപൂര്‍വം ഒഴിവാക്കി സീതയെ അപഹരിച്ചു പോരുന്നതാണ് അഭികാമ്യമെന്നും രാവണനെ ഓര്‍മ്മിപ്പിക്കാന്‍ അവള് മറന്നില്ല. സീതയെ ഓര്ത്തോര്ത്തോത്ത് രാമന്റെ കഥകഴിയുമെന്നു പറഞ്ഞെങ്കിലും സീതയെ അകറ്റി രാമനെ സ്വന്തമാക്കുകയെന്നതായിരുന്നു ശൂര്‍പ്പണഖയുടെ ഗൂഢലക്ഷ്യം.
ഈ സമയം അങ്ങ് ദൂരെ പഞ്ചവടിയിലിരുന്ന് രാമന് സീതയോട് ചിലകാര്യങ്ങള്‍ സൂചിപ്പിച്ചു. വൈകാതെ രാവണന്റെ ആഗമനമുണ്ടാകുമെന്നായിരുന്നു അതിലൊന്ന്. അതുകൊണ്ട് കരുതലോടെയിരിക്കാന്‍ സീതയോട് പറഞ്ഞു. ആശ്രമത്തിന് പുറത്ത് സംസാരിച്ചിരക്കവേ രണ്ടു പേരും അതീവ ഹൃദ്യമായൊരു കാഴ്ച കണ്ടു.
വെളുത്തപൂക്കളാല് മൂടി അതിമനോഹരമായിരിക്കുന്ന ഒരു വള്ളിക്കുടില്‍ അവരുടെ ശ്രദ്ധയില്‍ പെട്ടു. അണിഞ്ഞൊരുങ്ങിയ നവോഢയെപ്പോലെ അത് ദ്യോതിപ്പിച്ചു. അതിന്റെ സൗന്ദര്യം മിഴിനിറഞ്ഞ് ആഘോഷിക്കുന്നതിനിടയില്‍ അതിനകത്ത് ചെറുതായി എന്തോ അനങ്ങുന്നതു പോലെ സീതയ്ക്ക് തോന്നി.അത് ലക്ഷ്മണനായിരുക്കുമെന്ന് രാമന് പറഞ്ഞു. അതില്‍ നിന്ന് പഞ്ചവര്ണത്തീപ്പൊരി പോലെ എന്തോ തിളങ്ങുന്നുണ്ടായിരുന്നു. അത് സൂര്യകിരണങ്ങള്‍ ഇലകളില്‍ വീണ് തിളങ്ങുന്നതാണെന്ന് രാമന് പറഞ്ഞ ഉടനേ ഒരു വിചിത്ര രൂപം പുറത്തോട്ടു ചാടി. പ്രഭാപൂരത്താല്‍ രൂപമെന്തെന്ന് വ്യക്തമായില്ല. അതു വീണ്ടും വള്ളിക്കുടിലിന് അകത്തേക്കു തന്നെ പോയി. വീണ്ടുമത് പുറത്തെത്തി.
അതൊരു പുള്ളിമാനായിരുന്നു. അസാധാരണ രൂപകാന്തിയുള്ളൊരു മാന്‍. അത്് അടുത്തു വരുമ്പോള്‍ പിടിച്ചെടുക്കാനാഗ്രഹിച്ച് സീതയിരുന്നു. എന്നാല്‍ മാന്‍ തുള്ളിത്തുള്ളി അകന്നു പോയി.
പ്രിയതമേ അവന് കള്ളനാണ്. കപടവേഷത്തിലെത്തയവനാണ്. ഇതെല്ലാം അവന്റെ മായാജാലം. അവന്റെ കാപട്യത്തില്‍ പെട്ടാല്‍ അപകടമാകും ഫലം. രാമന് പറഞ്ഞു.
അങ്ങനെയൊന്നും വരില്ല. അഥവാ അങ്ങനെയാണെങ്കില്‍ തന്നെ വരുന്നിടത്തുവെച്ചു കാണാം എന്നായിരുന്നു സീതയുടെ മറുപടി. ശ്രീരാമന് സീതയുടെ സംരക്ഷണം ലക്ഷ്മണനെ ഏല്‍പ്പിച്ച ശേഷം മാനിനു പിറകേ പോയി. അത് രാമന് പിടികൊടുക്കാതെ ഓടിക്കളിച്ചു. മാനിനു പിറകേ വനത്തിലൂടെ രാമന് ബഹുദൂരം സഞ്ചരിച്ചു. രാമന്റെയുള്ളില്‍ പ്രത്യാശയും നിരാശയും ഉത്ക്കണ്ഠയുമെല്ലാം നിറഞ്ഞു.
ഒടുവില്‍, രാമന് മാനിനു നേരെ അസ്ത്രം പ്രയോഗിച്ചു. അസ്ത്രമേറ്റ് നിലംപതിച്ച മാന്‍ ഒരു ഭീകരരാക്ഷസനായി രൂപംമാറി. മരണയാതനയില്‍ അവന് രാമന്റെ ശബ്ദത്തില്‍ വിലപിച്ചു കൊണ്ടിരുന്നു. സീതാരാമലക്ഷ്മണന്മാരെ വഞ്ചിക്കാനെത്തിയ രാവണ മാതുലനായ മാരീചനായിരുന്നു അത്.
ഹാ! സീതേ! ഹാ ലക്ഷ്മണാ, ഒരു രാക്ഷസന് എന്നെ കൊല്ലാന്‍ വരുന്നു എന്നായിരുന്നു വിലാപം.
അതു കേട്ട് സീതയും ലക്ഷ്മണനും രാമന് എന്തോ ആപത്ത് ഭവിച്ചെന്നു ധരിച്ചു. പോയി അന്വേഷിക്കാന്‍ സീത പറഞ്ഞിട്ടും ലക്ഷ്മണന് പോയില്ല. സീത എത്ര തന്നെ നിര്‍ബന്ധിച്ചിട്ടും ജ്യേഷ്ഠത്തിക്ക് കാവലിരിക്കണമെന്ന രാമന്റെ നിര്‍ദേശം ലക്ഷ്മണന് ലംഘിക്കാന്‍ തയ്യാറായില്ല.
പിന്നീട് ലക്ഷ്മണനു മേല്‍ സീതയുടെ ആരോപണവര്ഷമായിരുന്നു. കൈകേയിയുടെ നിര്‍ദേശമനുസരിച്ച് ജ്യേഷ്ഠനെ വധിച്ച് ഭരതന് രാജപദവി സുസ്ഥിരമാക്കാന്‍ വന്ന ദ്രോഹിയെന്നു പോലും സീത ലക്ഷ്മണനെ ആക്ഷേപിച്ചു. ജ്യേഷ്ഠനെ നശിപ്പിച്ച് ജ്യേഷ്ഠത്തിയെ സ്വന്തമാക്കുകയാണ് നിന്റെ ലക്ഷ്യമെന്നും ലക്ഷ്മണനെ വാക്ശരങ്ങളാല്‍ മുറിവേല്‍പ്പിച്ചു. ഇനിയും രാമനെ രക്ഷിക്കാന്‍ നീ തുനിയുന്നില്ലെങ്കില്‍ താന്‍ ആത്മത്യാഗം ചെയ്യുമെന്നും സീത ഭീഷണി മുഴക്കി.
ഒടുവില്‍ സീതയുടെ സംരക്ഷണം വനദേവതകളിലര്പ്പിച്ച് ലക്ഷ്മണന് രാമനെ അന്വേഷിച്ച് കാട്ടിലേക്ക് നടന്നു.
ലക്ഷ്മണന് പോയതിനു തൊട്ടു പിറകേ ശിവസ്തുതികളുമായി ഒരു സംന്യാസി രാമാശ്രമത്തിലെത്തി. സീത പുറത്തു വന്ന് സംന്യാസിയെ പ്രണമിച്ചു. അങ്ങാരാണെന്ന് സീത ചോദിച്ചപ്പോള്‍ ഒരു ശ്ലോകമായിരുന്നു സംന്യാസിയുടെ മറുപടി. മനുഷ്യനല്ല, എന്നാല്‍ കാമഭ്രാന്തും മായാവിദ്യയുമറിയാം. മുനിയല്ല. കള്ളം പറയും. ഇങ്ങനെ നീളുന്നതായിരുന്നു അതിന്റെ അര്‍ഥം. അത് രാവണനായിരിക്കുമെന്ന് സീതയ്ക്ക് സംശയമുദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: